വനിതാമതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നാട്ടില്‍ കാല് കുത്തിക്കില്ല; ഭീഷണിയുമായി ആര്‍എസ്എസ് നേതാവ്

By Web TeamFirst Published Dec 24, 2018, 3:49 PM IST
Highlights

ജനുവരി ഒന്നിലെ വനിതാ മതിലില്‍ ഈ പ്രദേശത്തെ കുടുംബത്തില്‍ പിറന്ന ഒരാള്‍ പോലും പങ്കെടുക്കില്ല. ഫെമിനിസ്റ്റുകള്‍ ചിലപ്പോള്‍ പങ്കെടുക്കുമായിരിക്കും. പക്ഷെ, അതുകഴിഞ്ഞ് ഈ പ്രദേശത്തേക്ക് വരണ്ടെന്നാണ് ഇയാള്‍ പറയുന്നത്. 

തൃശൂര്‍: വനിതാമതിലില്‍ പങ്കെടുക്കാന്‍ പോകുന്ന സ്ത്രീകളെ തിരികെ നാട്ടില്‍ കാല് കുത്തിക്കില്ലെന്ന് ആര്‍എസ്എസ് നേതാവ്. കൊടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്എസ് നേതാവുമായ അജേഷ് കക്കറയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. തന്റെ പ്രദേശമായ കോതപറമ്പ്, ആല, ആമണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒരു സ്ത്രീപോലും വനിതാമതിലില്‍ പങ്കെടുക്കില്ല എന്നും അഥവാ പങ്കെടുത്തിട്ട് തിരിച്ചുവന്നാല്‍ ഇവിടെ കാല് കുത്താന്‍ സമ്മതിക്കില്ല എന്നും അജേഷ് വീഡോയിലൂടെ പറയുന്നു.

താന്‍ ഒരു ഈഴവനാണെന്നും അതിലുപരി ഒരു ഹിന്ദുവാണെന്നും അജേഷ് പറയുന്നു. ഈ പ്രദേശങ്ങളിലെ എസ്എന്‍ഡിപി ശാഖയിലുള്ള സ്ത്രീകളെയാണ് അജേഷ് വെല്ലുവിളിക്കുന്നത്. ജനുവരി ഒന്നിലെ വനിതാ മതിലില്‍ ഈ പ്രദേശത്തെ കുടുംബത്തില്‍ പിറന്ന ഒരാള്‍ പോലും പങ്കെടുക്കില്ല. ഫെമിനിസ്റ്റുകള്‍ ചിലപ്പോള്‍ പങ്കെടുക്കുമായിരിക്കും. പക്ഷെ, അതുകഴിഞ്ഞ് ഈ പ്രദേശത്തേക്ക് വരണ്ടെന്നാണ് ഇയാള്‍ പറയുന്നത്. 

അങ്ങനെയുള്ളവര്‍ പിണറായി വിജയന്റെ നാട്ടില്‍ പോയി കഴിഞ്ഞാല്‍ മതിയെന്നും നാട്ടില്‍ വച്ചുപൊറുപ്പിക്കില്ലെന്നുമാണ് ഇയാളുടെ ഭീഷണി. പങ്കെടുത്ത് തിരികെ വരുന്ന സ്ത്രീകളെ തടഞ്ഞാല്‍ തനിക്കെതിരെ കേസെടുത്താലും പ്രശ്‌നമില്ല എന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നു ആര്‍എസ്എസ് നേതാവ്. 

സ്വാമി അയ്യപ്പന് വേണ്ടി താന്‍ പലതും ചെയ്യുന്നുണ്ടെന്നും അതുപോലെ ഒരു നീക്കമായി ഇതിനെ കണക്കാക്കിയാല്‍ മതിയെന്നുമാണ് ഇയാളുടെ വിശദീകരണം. തന്റെ കൂടെ മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ധാരാളം പേരുണ്ടെന്നും ആര്‍എസ്എസ് നേതാവ് വീഡിയോയില്‍ പറയുന്നു.

click me!