
തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട 10 പ്രതികൾ പൊലീസ് പിടിയിൽ. രാഷ്‍ട്രീയകാരണങ്ങളും വ്യക്തിവിരോധവുമാണ് കൊലയ്‍ക്കുള്ള കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം. പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിക്കുമ്പോൾ പങ്കില്ലെന്നാണ് സിപിഎം വിശദീകരണം. കർശന നടപടി എടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു.
തുടർച്ചയായ സംഘർഷങ്ങൾക്കിടെയുണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് തലസ്ഥാനം. കഴിഞ്ഞ ദിവസം രാത്രിയാണ് ശാഖയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ശ്രീകാര്യം ഇടവക്കോട് സ്വദേശി രാജേഷിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പ്രധാനപ്രതി മണിക്കുട്ടൻ അടക്കമുള്ളവരെ പുലർച്ചെയോടെ പൊലീസ് പിടികൂടി. ഇവരിൽ രണ്ട് പേർക്ക് സിപിഎം ബന്ധമുണ്ട്. രാഷ്‍ട്രീയവും വ്യക്തിപരമായ പ്രശ്നങ്ങളും കൊലയ്ക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് വിശദീകരണം. ജില്ലയിൽ സുരക്ഷ ശക്തമാക്കി. കേരളത്തിലെ സ്ഥിതിഗതികളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ഉത്കണ്ഠ രേഖപ്പെടുത്തി. പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നാവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നാലെ രാഷ്‍ട്രീയപ്പോരും മുറുകി. സിപിഎം തലസ്ഥാനത്തെ കൊലക്കളമാക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
പ്രാദേശികതർക്കങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് കൊലക്ക് പിന്നിലെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് സിപിഎം വിശദീകരണം.
രാജേഷിന്റെ കൊലപാതകത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇരുപക്ഷവും വ്യാപകമായ പ്രചാരണങ്ങൾ തുടങ്ങി. വ്യാജചിത്രങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി. കൊലപാതകത്തിന് പിന്നിലെ മുഴുവൻ പേർക്കുമെതിരെയും മുഖം നോക്കാതെ നടപടി എടുക്കുമെന്നാണ് ലോക്നാഥ് ബെഹ്റയുടെ ഉറപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam