
സംസ്ഥാന സര്‍ക്കാര്‍ സൂക്ഷിച്ചിരിക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രധാന രേഖകള്‍ ഇനി വിവരാവകാശ നിയമ പ്രകാരം ലഭ്യമാകും. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പ്രധാന സര്‍ക്കാര്‍ രേഖകള്‍ പുരാരേഖാ വകുപ്പ് സൂക്ഷിക്കുന്നുണ്ടെങ്കിലും ഇത് സാധാരണക്കാര്‍ക്ക് പരിശോധിക്കാനുള്ള അവസരം നല്‍കിയിരുന്നില്ല. ഗവേഷക വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിരുന്നത്. ഇതിന് പ്രത്യേകം ഫീസ് ഈടാക്കുകയും ചെയ്യുന്നുണ്ട്. രേഖകള്‍ പരിശോധിക്കാനായി വിവരാവകാശ നിയമപ്രകാരം സാധാരണക്കാര്‍ നല്‍കുന്ന അപേക്ഷകള്‍ തള്ളുകയായിരുന്നു പതിവ്. ഇതിനെതിരായ പരാതിയിലാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോളിന്‍റെ ഉത്തരവ്.
വിവരാവകാശ നിയമപ്രകാരമുള്ള നിരക്കുകള്‍ മാത്രം ഈടാക്കി സാധാരണക്കാര്‍ക്കും രേഖകള്‍ പരിശോധിക്കാനും ആവശ്യമുള്ളതിന്റെ പകര്‍പ്പ് ലഭ്യമാക്കാനും നടപടി എടുക്കാനാണ് നിര്‍ദേശം. പുതിയ ഉത്തരവ് പ്രകാരം രാജഭരണകാലത്തേതടക്കം ചരിത്രപ്രാധാന്യവും അക്കാദമിക മൂല്യവുമുള്ള രേഖകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകും. രാജ്യരക്ഷയുമായി ബന്ധപ്പെട്ടതോ നിയമസഭയുടെയോ പാര്‍ലമെന്റിന്റെയോ അവകാശ ലംഘനം ആകുന്നതോ അടക്കം ചുരുക്കം ചില രേഖകള്‍ മാത്രമേ രഹസ്യമായി സൂക്ഷിക്കാനാകൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam