ഇറാനിൽ ഒറ്റ ദിവസത്തിനിടെയുണ്ടായ ആക്രമണത്തിൽ 201 പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി അറിയിച്ചു. തങ്ങൾ സ്വയം പ്രതിരോധിക്കുകയാണെന്ന് ഇറാനും, പ്രത്യാക്രമണം ബാധിച്ചില്ലെന്ന് അമേരിക്കയും പ്രതികരിച്ചു.

ടെഹ്റാൻ: വിവിധ രാജ്യങ്ങളുമായി ഏറ്റുമുട്ടൽ തുടരുന്ന ഇറാനിൽ ഒറ്റ ദിവസത്തിനിടെ 201 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി. 747 പേർക്ക് പരിക്കേറ്റതായും ഇവർ പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇറാനിലെ 24 പ്രവിശ്യകളിൽ യുഎസ്-ഇസ്രയേൽ ആക്രമണം നടന്നതായും റെഡ് ക്രസൻ്റ് വ്യക്തമാക്കുന്നു.

അതേസമയം സ്വന്തം രാജ്യത്തിൻ്റെ അവകാശവും പരമാധികാരവും പ്രതിരോധിക്കാനുള്ളതാണ് ഈ പോരാട്ടമെന്ന് ഇറാൻ ദേശീയ വക്താവ് ഇസ്‌മയിൽ ബക്ഷി അഭിമുഖത്തിൽ വ്യക്തമാക്കി. അൽ ജസീറ ചാനലിലെ തൊഹിദ് അസാദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രസ്താവന. യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണമാണ് തങ്ങൾ നേരിടുന്നത്, അന്താരാഷ്ട്ര നിയമം അനുസരിച്ച് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവും ഞങ്ങൾക്കുണ്ട്. അതാണിപ്പോൾ ഞങ്ങളുടെ സായുധ സേനകൾ ചെയ്യുന്നത്. അവർ രാജ്യത്തിൻ്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും ഇസ്മായിൽ ബക്ഷി പറഞ്ഞു.

ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അമേരിക്ക പ്രതികരിച്ചു. യുഎസ് സെൻട്രൽ കമ്മാൻഡ് ആണ് അറിയിപ്പ് പുറത്തിറക്കിയത്. തങ്ങളുടെ പ്രവർത്തനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല, ഒരു സൈനികനും മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും അമേരിക്ക പ്രതികരിച്ചു.