
തിരുവനന്തപുരം: തെറിപറയുന്നവരെല്ലാം പരസ്പരം ക്ഷമിക്കാന്‍ പഠിക്കണമെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി. പ്രിയനന്ദന്‍ പറഞ്ഞ ഒരു തെറി രണ്ടുമൂന്ന് മാസമായി സ്ത്രീകള്‍ കേട്ടുകൊണ്ടിരിക്കുന്ന പച്ചത്തെറികളുടെ പേരില്‍ റദ്ദായിപ്പോകുമെന്നും പ്രിയനന്ദനെതിരായ ആക്രമണത്തില്‍ പ്രതിഷേധിക്കുന്നതായും ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഒരു തെറ്റു പറഞ്ഞു പോയി. തിരുത്തി. വാക്കിൽ പിണഞ്ഞ ഒരബദ്ധത്തിന് തെരുവിൽ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റു വാങ്ങിക്കൂടായെന്നും ശാരദക്കുട്ടി കുറിക്കുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ഇക്കണക്കിന് കേരളത്തിലെ പെണ്ണുങ്ങൾ രണ്ടു മൂന്നു മാസമായി കേട്ടുകൊണ്ടിരിക്കുന്ന തെറികൾക്ക് ഇവിടെ ചാണകപ്പായസം തന്നെ വിളമ്പേണ്ടി വരുമായിരുന്നു.എമ്മാതിരി തെറികളായിരുന്നു അതൊക്കെ. അതു കൊണ്ട് പ്രിയനന്ദനൻ പറഞ്ഞ ഒരു തെറി ഞങ്ങൾ കേട്ട ആയിരക്കണക്കിനു പച്ചത്തെറികളുടെ പേരിൽ റദ്ദായിപ്പോകും. ധാരാളം തെറി കേട്ടിട്ടും ചാണകം കൈ കൊണ്ടു തൊടാത്ത ഇവൾ അദ്ദേഹത്തെ ആക്രമിച്ചതിനെതിരെ പ്രതിഷേധിക്കുന്നു.
ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളാണ് പ്രിയനന്ദനൻ. ഒരു ചെറിയ ഉഴപ്പോ അലസതയോ പോലും തന്റെ കലാസൃഷ്ടിയുടെ നേർക്കു കാണിച്ചിട്ടില്ലാത്തയാൾ. അബദ്ധങ്ങൾ കലയിൽ പൊറുപ്പിക്കാത്ത പുലിജന്മം. ഒരു തെറ്റു പറഞ്ഞു പോയി. തിരുത്തി. വാക്കിൽ പിണഞ്ഞ ഒരബദ്ധത്തിന് തെരുവിൽ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റു വാങ്ങിക്കൂടാ.
തെറി പറയുന്നവരെല്ലാം പരസ്പരം ക്ഷമിക്കാൻ പഠിക്കണം ആദ്യം.
എസ്.ശാരദക്കുട്ടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam