കോട്ടയം: ശബരി റെയിൽപ്പാതക്ക് സംസ്ഥാനം അംഗീകരിച്ച അലൈൻമെന്റ് അട്ടിമറിക്കുന്നുവെന്ന ആക്ഷേപം. ജനവാസകേന്ദ്രങ്ങൾ വഴിയാണ് ഇപ്പോൾ സർവ്വേ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അതേസമയം ആശങ്കകൾ പരിഹരിച്ചേ പദ്ധതി നടപ്പാക്കൂവെന്ന് ജില്ലാ കളക്ടർ വിശദീകരിച്ചു.
അങ്കമാലി ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമായപ്പോഴാണ് 2013ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പുതിയ അലൈൻമെന്റ് നിശ്ചയിച്ചത്. ഇത് പ്രകാരം ഭരണങ്ങാനത്ത് നിന്നും അന്തിനാട് വല്ലനാട് വഴി മീനച്ചിലാർ കടന്ന് എരുമേലി വരെയാണ് പാത. എന്നാൽ ഇപ്പോൾ റൂട്ട് മാറിയാണ് സർവ്വേ എന്നാണ് റെയിൽവേ ആക്ഷൻകമ്മിറ്റിയുടേയും നാട്ടുകാരുടേയും ആക്ഷേപം
ആക്ഷേപത്തിന് അടിസ്ഥാനമുണ്ടെന്നാണ് ജനപ്രതിനിധികളുടേയും പക്ഷം. റൂട്ട് നിർണ്ണയത്തിൽ ദുരദ്ദേശപരമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് റെയിൽവേ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം. എങ്കിലും പ്രദേശവാസികളുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല.