
പത്തനംതിട്ട: ശബരിമല പരിസരത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ട് പേരെ കസ്റ്റഡിലെടുത്തു. ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയുമാണ് കസ്റ്റഡിലെടുത്തത്. കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസിന്‍റെ വിശദീകരണം. നേരത്തെ ശബരിമല പരിസരത്ത് രണ്ട് തവണ സംഘര്‍ഷാവസ്ഥയുണ്ടായപ്പോഴും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.
ഇന്ന് ശബരിമല കയറാന്‍ വരുമ്പോള്‍ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അക്രമം ഉണ്ടാക്കാന്‍ സാധ്യതയുള്ളവരെ കരുതല്‍ തടങ്കലിലാക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് നടപടി. ഇയാളെ ശബരിമല പരിസരത്ത് നിന്ന് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണ സംഘര്‍ഷമുണ്ടാക്കിയവരെ കര്‍ശനമായി തടയുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പന്ത്രണ്ട് മണിക്കൂറിലധികം നീണ്ട നാടകീയതകൾക്കൊടുവിൽ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പൂനെയിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചു. വിമാനത്താവളത്തിന് പുറത്ത് നടന്ന കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് തൃപ്തി ദേശായിയും കൂടെ വന്ന ആറ് സ്ത്രീകളും മടങ്ങാൻ തീരുമാനിച്ചത്. വൈകിട്ട് ഒമ്പതരയോടെയുള്ള ഫ്ലൈറ്റിനാണ് തൃപ്തി ദേശായി മടങ്ങിപ്പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പൊലീസിനെ തൃപ്തി ദേശായി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam