
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ്.
തന്ത്രികുടുംബം പന്തളം കൊട്ടാരം അയ്യപ്പസേവാസംഘം അടക്കം എല്ലാവരുമായും ചർച്ച നടത്തി പ്രശ്നങ്ങള്‍ താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. 16ന് തിരുവനന്തപുരത്ത് വച്ച് ശബരിമലയുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്‍റ് എ. പത്മകുമാർ വ്യക്തമാക്കി.
ചർച്ച മുൻ വിധിയോടെ അല്ല. നിലവിലുള്ള ആചാരങ്ങള്‍ക്ക് എതിരല്ല. ആചാരങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോകാനും ഉദ്ദേശിക്കുന്നില്ല. പ്രശ്നങ്ങൾ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ ബോർഡ് ശ്രമിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
അതേസമയം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. 10 മണിക്ക് ആലംങ്കോടു നിന്നും ആരംഭിക്കുന്ന യാത്ര കഴക്കൂട്ടത്ത് സമാപിക്കും. നാളെയാണ് സെക്രട്ടറിയേറ്റ് മാർച്ച്.
എൻഡിഎ ചെയർമാൻ പി.എസ്.ശ്രീധരൻ പിള്ള നയിക്കുന്ന ജാഥ യിൽ ബിജെപി അഖിലേന്ത്യ ജനറൽ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പങ്കെടുക്കും. അതേ സമയം അന്താരാഷ്ടട്ര ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും. വട്ടപ്പാറയിൽ നിന്നും ആരംഭിക്കുന്ന യാത്ര ദേവസം ബോർഡ് ജംഗഷനിൽ സമാപിക്കും. പ്രവീണ്‍ തൊഗാഡിയ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam