ശബരിമല; കോടതി നിലപാടറിയാൻ ആകാംക്ഷയോടെ സർ‍ക്കാറും പാർട്ടികളും

By Web TeamFirst Published Nov 13, 2018, 6:40 AM IST
Highlights

 ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീം കോടതി നിലപാടറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സംസ്ഥാന സർ‍ക്കാറും പ്രതിപക്ഷ പാർട്ടികളും. 

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീം കോടതി നിലപാടറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സംസ്ഥാന സർ‍ക്കാറും പ്രതിപക്ഷ പാർട്ടികളും. കോടതി വിധിക്കനുസരിച്ചാകും സർവ്വകക്ഷിയോഗമടക്കമുള്ള സർക്കാർ തീരുമാനങ്ങൾ. കോൺഗ്രസ്സിൻറേയും ബിജെപിയുടേയും തുടർനീക്കങ്ങളും വിധിയെ ആശ്രയിച്ചിരിക്കും.

ശബരിമലയെ ചൊല്ലി സംസ്ഥാനത്ത് വിവാദം അതിശക്തമായിരിക്കെ എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്കാണ്. 63 ദിവസം നീണ്ട് നിൽക്കുന്ന മണ്ഡല-മകര വിളക്ക് കാലമാണ് സർക്കാറിനും പ്രതിഷേധർക്കാർക്കും മുന്നിലെ വെല്ലുവിളി. ഹർജികൾ തള്ളിയാൽ വിധി നടപ്പാക്കാതെ മറ്റ് മാർഗ്ഗമില്ലെന്ന് സർക്കാർ ആവർത്തിക്കും. പക്ഷേ പ്രതിഷേധം കടുക്കുമെന്നതിൽ സർക്കാറിന് ഉള്ളിൽ ആശങ്കയുമുണ്ട്.  

ഈ സാഹചര്യത്തിലാണ് സർവ്വകക്ഷിയോഗമടക്കം സർക്കാർ പരിഗണിക്കുന്നത്. ഹർജികൾ തള്ളിയാൽ പ്രതിഷേധം ശക്തമാക്കാനാകും ബിജെപിയുടേയും മറ്റ് സംഘടനകളുടേയും തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള  നയിക്കുന്ന രഥായാത്രക്ക് ഇന്നാണ് സമാപനം. വൈകീട്ട് ചേരുന്ന കോർകമ്മിറ്റി തുടർനടപടി തീരുമാനിക്കും. ശബരിമല മറ്റൊരു അയോധ്യയായി കരുതുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെ ശബരിമലയിലേക്ക് എത്തിക്കാൻ വരെ ശ്രമിക്കുന്നുണ്ട്. 

അതേസമയം സുപ്രീം കോടതി കൈവിട്ടാൽ കേന്ദ്രസർക്കാർ എന്ത് കൊണ്ട് ഇടപെടുന്നില്ല എന്ന ചോദ്യമാകും ബിജെപി ഇനി നേരിടേണ്ടിവരിക, മേഖലാജാഥകളുടം സമാപനശേഷം വ്യാഴാഴ്ച കോൺഗ്രസ്സും തുടർനീക്കങ്ങൾ തീരുമാനിക്കും. ഹർജികൾ തള്ളിയാലും തൽസ്ഥിതി തുടരാൻ നിർദ്ദേശിച്ചാലും സംസ്ഥാന സർക്കാറിൻറെ പിടിവാശിയാണ് വിവാദങ്ങൾക്ക് കാരണം എന്ന വിമർശനം കോൺഗ്രസ് തുടരും.

click me!