ശബരിമലയിലെ സ്ത്രീ പ്രവേശനം സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റുന്നു

By Web DeskFirst Published Jun 27, 2016, 1:15 PM IST
Highlights

തിരുവനന്തപുരം: ദേവസ്വം നിയമന വിവാദത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിലും നിലപാട് മയപ്പെടുത്താൻ സര്‍ക്കാര്‍ നീക്കം. ദേവസ്വം ബോര്‍ഡ് നിയമനം പിഎസ് സ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലെ തെറ്റിദ്ധാരണ മാറ്റാൻ എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി കടകംപള്ളിസുരേന്ദ്രൻ പറഞ്ഞു. 

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സര്‍ക്കാര്‍ നയപരമായ നിലപാടെടുത്തിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റര്‍ എംജി രാധാകൃഷ്ണന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി

ദേവസ്വം റിക്രൂട്ട്മെന്‍റ്  ബോര്‍ഡ്  പിരിച്ചുവിട്ട് നിയമനങ്ങൾ പിഎസ് സിക്ക്  വിടുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം  വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. സമുദായ സംഘടനകള്‍ക്കിടയിൽ പ്രത്യേകിച്ചും. തീരുമാനം ദുരുദ്ദേശ പരവും  ഹൈന്ദവ സംഘടനകളോടുള്ള വെല്ലുവിളിയുമാണെന്ന് ഏറ്റവുമൊടുവിൽ എൻഎസ്എസ് പ്രമേയവും പാസാക്കി.  ഈ പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം .

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും ദേവസ്വം മന്ത്രി  പറഞ്ഞു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും അതിരൂക്ഷ പ്രതികരണവുമായി  എൻഎസ്എസ് രംഗത്തെത്തിയിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്ന മുൻ ദേവസ്വം മന്ത്രി ജി സുധാകരൻ അടക്കമുള്ളവരുടെ പരസ്യനിലപാടുകൾ നിലനിൽക്കെ വകുപ്പുമന്ത്രിയുടെ ഒളിച്ചുകളി സമുദായ  പ്രീണന നയമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 

എംജി സര്‍വ്വകലാശാല സിന്‍റികേറ്റിലെ മുഴുവൻ അംഗങ്ങളേയും പിരിച്ച് വിട്ടപ്പോൾ ജി സുകുമാരൻ നായരുടെ  മകൾ സുജാതാദേവിയെ മാത്രം നിലനിര്‍ത്തിയതടക്കമുള്ള നടപടികള്‍ ആരോപണങ്ങൾക്ക് ബലം പകരുന്നുമുണ്ട്. 

click me!