Latest Videos

ശബരിമലയില്‍പോവാന്‍ മാലയിട്ട യുവതിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

By Web TeamFirst Published Oct 17, 2018, 12:56 PM IST
Highlights

ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട അർച്ചനയ്ക്ക് സംഘ പരിവാരിന്‍റെ വധഭീഷണി. ഇവര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു.
 

കോഴിക്കോട്: ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട് വ്രതമെടുത്ത അർച്ചനയ്ക്ക് സംഘ പരിവാരിന്‍റെ വധഭീഷണി. ഇവര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. അർച്ചനക്ക് നേരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. ആർഎസ്എസ്  ഭീഷണിയെതുടർന്ന് സ്വദേശത്തേക്ക് മടങ്ങി 

ഒക്ടോബർ പതിനാറാം തീയ്യതി കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ വച്ചാണ് അർച്ചന ശബരിമലയിൽ പോകാനായി മാലയിട്ടത്. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഇവർക്കെതിരെ വലിയ ആക്രമണമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനം ഇവരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. താമസിക്കുന്ന ഹോസ്റ്റലിന് മുന്നിൽ വന്ന് ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു

ഇതിനെ തുടർന്ന് അർച്ചന നാട്ടിലേക്ക് പോയതായി അർച്ചനയ്ക്കൊപ്പം ശബരിമലയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ദളിത് പ്രവർത്തകയും അധ്യാപികയുമായ ബിന്ദു പറയുന്നു. ഏത് സാഹചര്യത്തെയും നേരിട്ട് മല ചവിട്ടാൻ തന്നെയാണ് അർച്ചന അടങ്ങുന്ന സംഘത്തിന്‍റെ തീരുമാനം. അതേസമയം അർച്ചന ഒരു ബ്രാന്‍റിന്‍റെ സ്റ്റാഫ് മാത്രമായിരുന്നെന്നും കന്പനി തിരിച്ചു വിളിച്ചതാണെന്നുമാണ്  കണ്ണങ്കണ്ടി ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിന്‍റെ വിശദീകരണം.

അതേസമയം, മല ചവിട്ടാന്‍ എത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു. ആന്ധ്ര സ്വദേശി മാധവിയെയും ചേർത്തല സ്വദേശി ലിബി സി.എസിനെയും ആണ് അയ്യപ്പ ധർമസേന പ്രവർത്തകർ തടഞ്ഞത്. പമ്പയിൽ വെച്ചാണ് മാധവി അടക്കം ആറംഗ കുടുംബത്തെ പ്രതിഷേധക്കാർ തടഞ്ഞത്.  

പതിനൊന്ന് മണിയോടെയാണ് ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനി മാധവിയും കുടുംബവും പമ്പയിലെത്തിയത്. ആദ്യമായാണ് ഇവർ മല ചവിട്ടുന്നത്. സ്വാമി അയ്യപ്പൻ റോഡ് കടന്നെത്തിയ ഇവർക്ക് അതുവരെ പൊലീസ് സംരക്ഷണമുണ്ടായിരുന്നില്ല. ഗാർഡ് റൂം കടന്ന് മല കയറാനൊരുങ്ങിയ ഇവരെ 'സേവ് ശബരിമല' പ്രവർത്തകർ തടഞ്ഞു. ശരണം വിളിച്ചും ആക്രോശിച്ചും ചുറ്റും കൂടി. ഇതോടെ കുടുംബം പരിഭ്രാന്തിയിലായി. ഇവരുടെ പ്രായമാണ് പിന്നെ സമരക്കാർ ചോദിച്ചത്. അമ്പത് വയസ്സിന് താഴെയാണെന്ന് പറഞ്ഞതോടെ പോകാനനുവദിയ്ക്കില്ലെന്ന് പറഞ്ഞ് സമരക്കാർ ആക്രമണഭീഷണി മുഴക്കാൻ തുടങ്ങി. ചിലർ ഇവരെ കയ്യേറ്റം ചെയ്യാൻ മുതിർന്നു. തുടർന്നാണ് പൊലീസെത്തിയത്. കനത്ത സംരക്ഷണത്തിൽ ഇവരെ ഗണപതിക്ഷേത്രം വരെ എത്തിയ്ക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സമരക്കാർ മുന്നിൽ ഓടി. ഇവരെ തടയുമെന്ന് സമരക്കാർ വ്യക്തമാക്കിയതോടെ, പൊലീസ് പിൻവാങ്ങുകയായിരുന്നു.

click me!