ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ 'ശതം സമര്‍പ്പയാമി' ചലഞ്ചില്‍ ഒരു ലക്ഷം രൂപ കൂടി നല്‍കി നടന്‍ സന്തോഷ് പണ്ഡിറ്റ്.
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ 'ശതം സമര്‍പ്പയാമി' ചലഞ്ചില്‍ ഒരു ലക്ഷം രൂപ കൂടി നല്‍കി നടന്‍ സന്തോഷ് പണ്ഡിറ്റ്. 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ചില്‍ നേരത്തെ 51,000 രൂപ പണ്ഡിറ്റ് നല്‍കിയിരുന്നു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തന്‍റെ പണം തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കുമെന്നും 1 ലക്ഷം കൂടി കൊടുക്കുന്നു എന്നും പണ്ഡിറ്റ് പറഞ്ഞു. 51000 കൊടുത്തതിനെ വിമർശിച്ചവർക്കുള്ള മറുപടിയാണിതെന്ന് നടൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
'അഞ്ച് ലക്ഷം കൊടുക്കണമെന്നുണ്ടായിരുന്നു. കാശുണ്ടായിരുന്നില്ല. അതുകൊണ്ടാണ് 51000 കൊടുത്തത്. ഞാന്‍ 51000 രൂപ കൊടുത്തതിന് എന്നെ ഒരുപാടുപേര്‍ വിമര്‍ശിച്ചു. എന്നാല്‍ വിമർശകർക്കായി ഞാന്‍ 1 ലക്ഷം കൂടി കൊടുക്കുന്നു. ചിലർ ചോദിക്കുന്നത് ഹർത്താൽ നടത്തിയവർക്കാണോ നിങ്ങൾ പൈസ കൊടുക്കുന്നതെന്നാണ്. ഈ ചോദിക്കുന്നവർ മുൻപ് ഹർത്താലിൽ കട കുത്തി തുറന്ന് സാധനങ്ങൾ അടിച്ചു മാറ്റിയവരാണ് . പിന്നെ ഞാൻ ഇത് ഫേസ്ബുക്കില്‍ ഇടുന്നത് ചില കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതാണ്. കാരണം കൂടുതൽ ജനപിന്തുണ വേണ്ട കാര്യങ്ങൾ ആയതുകൊണ്ടാണ് അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പ്രളയ കാലത്ത് കേരളത്തിലും ചെന്നൈയിലും ഞാൻ എന്നാലാവും വിധത്തിൽ സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഞാൻ മുൻപും ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. നിങ്ങൾ വിമർശിച്ചതുകൊണ്ട് ഞാൻ ഇനി ആർക്കും പൈസ കൊടുക്കില്ലെന്ന് കരുതിയെങ്കിൽ തെറ്റി. എന്റെ പൈസ ഞാൻ എനിക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കും. അത് എന്‍റെ വ്യക്തി സ്വാതന്ത്ര്യമാണ്' - പണ്ഡിറ്റ് പറഞ്ഞു.