
തിരുവനന്തപുരം: സോളാർ ലൈംഗിക പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും. ഇതിനായി ഇരുവരും കൊച്ചിയിലെ അഭിഭാഷകരുമായി കൂടിയാലോചന നടത്തി. ഈ കേസുകൾക്ക് മാത്രമായി ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറെ നിയമിക്കാൻ സർക്കാരും തീരുമാനിച്ചു.
അതേസമയം പരാതിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. കോടതി മുന്പാകെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായിട്ടാണ് ഇത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഉമ്മൻ ചാണ്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ , കേരളാ പൊലീസ് ചട്ടത്തിലെ വകുപ്പുകൾ എന്നിവയാണ് കെ സി വേണുഗോപാലിനെതിരെയുളളത്.
ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തിലാണ് ഇരുവരും നിയമോപദേശം തേടിയത്. എഫ് ഐ ആർ റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ പരാതിക്കാരിയുടെ മൊഴി ശക്തമാണെന്നും അതുകൊണ്ട് പ്രഥവ വിവര റിപ്പോർട്ട് റദ്ദാക്കുക ബുദ്ധിമുട്ടാണെന്നുമാണ് ലഭിച്ച നിയമോപദേശം. ഈ പശ്ചാലത്തലത്തിലാണ് മുൻകൂർ ജാമ്യത്തിന് നീക്കം തുടങ്ങിയത്. നാളെയോ തിങ്കളാഴ്ചയോ ആയി ഹൈക്കോടതിയെ സമീപിക്കും. വാദത്തിനായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകരെ രംഗത്തിറക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ കൂടുതൽ കോൺഗ്രസ് നേതാക്കളടക്കം ആറുപേർക്കെതിരെ ബലാൽസംഗക്കുറ്റം ചുമത്തി കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഈ പശ്ചാത്തലത്തിലാണ് സോളാർ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഹൈക്കോടതിയിൽ സ്പെഷൽ ഗവ പ്ലീഡറെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്. വിജിലൻസ് കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വ എ. രാജേഷാവും നേതാക്കൾക്കെതിരായ ഈ ലൈംഗിക പീഡനക്കേസുകൾ ഹൈക്കോടതിയിൽ ഏകോപിപ്പിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam