തൃശൂരിൽ മത്സരിക്കാൻ പദ്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ശോഭ സുരേന്ദ്രൻ പാലക്കാട്ടും മത്സരിക്കും. എന്നാൽ പാർട്ടിയിൽ നിന്ന് അങ്ങനെയൊരു നിർദേശം വന്നിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും പദ്മജ പ്രതികരിച്ചു.
തിരുവനന്തപുരം: പത്മജ വേണുഗോപാൽ തൃശൂരിലും ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കും. ബിജെപി സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ഇരുവരോടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചനകൾ. പാർട്ടി ആവശ്യപ്പെട്ടാൽ തൃശ്ശൂരിൽ മത്സരിക്കാൻ സന്തോഷമേയുള്ളൂ എന്ന് പത്മജാ വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
എ ഗ്രേഡ് മണ്ഡലങ്ങളായി ബിജെപി പരിഗണിക്കുന്ന തൃശ്ശൂരിലും പാലക്കാട്ടും ഹെവി വെയ്റ്റ് സ്ഥാനാർത്ഥികളെ തന്നെ ബിജെപി നിശ്ചയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ 946 വോട്ടുകൾക്ക് പരാജയപ്പെട്ട പത്മജാ വേണുഗോപാൽ ഇത്തവണ ബിജെപി ടിക്കറ്റിൽ തൃശ്ശൂരിൽ അങ്കം കുറിക്കും. തൃശ്ശൂർ ഉള്ളംകൈയിൽ എന്നപോലെ പത്മജക്ക് സുപരിചിതം ആണെന്നതും സുരേഷ് ഗോപിയുടെ പിന്തുണയും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 35 ഡിവിഷനുകളിൽ സുരേഷ്ഗോപിക്ക് മേൽക്കൈ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാൻ കോർപ്പറേഷനിൽ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും പത്മജയുടെ വരവോടെ കാര്യങ്ങൾ തിരിയും എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. നിലവിൽ തിരുവനന്തപുരത്തുള്ള പത്മജാ വെള്ളിയാഴ്ചയോടുകൂടി തൃശ്ശൂർ എത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും.
2016 ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ശോഭാ സുരേന്ദ്രന് നാൽപതിനായിരത്തിലധികം വോട്ടുകൾ ആണ് സമാഹരിക്കാൻ കഴിഞ്ഞത്. ബിജെപി അന്ന് തൊട്ട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉൾപ്പെടെ കത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ ശോഭയെ പോലെ ഒരു വനിതാ നേതാവിനെ തന്നെ മത്സരത്തിന് ഇറക്കിയാൽ മണ്ഡലം കൂടെ പോരും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പാലക്കാട് ബിജെപിക്ക് ഉള്ളിൽ ഉള്ള വിഭാഗീയത കാരണം മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ശോഭയ്ക്ക് സംശയം ഉണ്ടായിരുന്നു. കൃഷ്ണകുമാർ പക്ഷം പഴയതുപോലെ പ്രബലമല്ലാത്തതിനാൽ പാർട്ടി നിർദ്ദേശിച്ചപ്പോൾ മത്സരിക്കാമെന്ന് ശോഭ സമ്മതം മൂളുകയായിരുന്നു. നേരത്തെ കായംകുളം കേന്ദ്രീകരിച്ച് ആയിരുന്നു ശോഭാസുരേന്ദ്രന്റെ പ്രവർത്തനങ്ങൾ. പുതിയ സാഹചര്യത്തിൽ പാലക്കാട് സുനിശ്ചിതമായ മണ്ഡലം എന്നാണ് ബിജെപി കണക്കുകൂട്ടുന്നതും ശോഭയെ അവിടേക്ക് നിയോഗിച്ചതും.
നേമത്ത് പ്രചാരണത്തിന് തുടക്കമിട്ട് രാജീവ് ചന്ദ്രശേഖർ
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ എഴുതിയിട്ടുള്ളത്.
എന്നാല്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്തിന്‍റെ മാറ്റത്തിന്‍റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് മത്സരിക്കാനാണ് ആഗ്രഹമെന്നും പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തനിക്ക് നേമത്ത് മത്സരിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേമത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി കൂടിയായ എംഎൽഎ തികഞ്ഞ പരാജയമാണ്. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.



