സൗദിയില്‍ മൂന്ന് പെണ്‍മക്കളെ പിതാവ് കഴുത്തറുത്ത് കൊന്നു

By Web DeskFirst Published Apr 23, 2018, 6:29 PM IST
Highlights
  • ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
  • വീടിനുള്ളില്‍ നിന്ന് ഒരു സ്ത്രീയുടെ അലര്‍ച്ച കേട്ടുവെന്നും പിന്നാലെ ഗൃഹനാഥനായ യുവാവ് പുറത്തേക്ക് നടന്നുപോകുന്നത് കണ്ടുവെന്നും അയല്‍വാസി പൊലീസിന് മൊഴിനല്‍കി.

ജിദ്ദ: സൗദിയില്‍ 33 കാരന്‍ മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് കൊന്നു. മൂന്ന് മുതല്‍ ആറ് വയസുവരെ പ്രായമുള്ള കുട്ടികളാണ് സ്വന്തം പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സൗദി അറേബ്യയിലെ മക്കയിലായിരുന്നു സംഭവം. ഇയാള്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ നിന്ന് ഒരു സ്ത്രീയുടെ അലര്‍ച്ച കേട്ടുവെന്നും പിന്നാലെ ഗൃഹനാഥനായ യുവാവ് പുറത്തേക്ക് നടന്നുപോകുന്നത് കണ്ടുവെന്നും അയല്‍വാസി പൊലീസിന് മൊഴിനല്‍കി. കുട്ടികളെ കഴുത്തറുത്ത് കൊന്നശേഷം ഒന്നും സംഭവിക്കാത്തത് പോലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി തൊട്ടടുത്തുള്ള കടയില്‍ പോയിരുന്ന് വെള്ളം കുടിച്ചു. വീടിനുള്ളില്‍ ആരാണ് കരയുന്നതെന്ന് അയല്‍വാസി ചോദിച്ചുവെങ്കിലും അവിടെ പ്രശ്നമൊന്നും ഇല്ലെന്ന മറുപടിയാണ് നല്‍കിയത്. ഏതാനും മിനുറ്റുകള്‍ക്കകം 'എന്റെ മക്കള്‍...' എന്ന് അലമുറയിട്ടുകൊണ്ട് ഭാര്യ പുറത്തേക്ക് ഓടി. 

കുട്ടികളെ ഉപദ്രവിച്ചോ എന്ന് അയല്‍വാസി യുവാവിനോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ വീടിനുള്ളില്‍ പോയി നോക്കൂ എന്നായിരുന്നത്രെ ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന രണ്ട് പേരെയും കൂട്ടി അയല്‍വാസി വീടിനുള്ളില്‍ കയറിയപ്പോഴായിരുന്നു കഴുത്തറുത്ത നിലയില്‍ മൂന്ന് കുട്ടികളെ കണ്ടെത്തിയത്.  ഇവരാണ് കൊലപാതകം സംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത്. ഭാര്യയെയും ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതായാണ് വിവരം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ താമസിച്ചിരുന്ന കുടുംബം അയല്‍വാസികളില്‍ നിന്ന് അകന്നുകഴിയുകയായിരുന്നു. ഒരു സെക്യൂരിറ്റി കമ്പനിയില്‍ ഗാര്‍ഡ് ആയി ജോലി ചെയ്തിരുന്ന യുവാവും അയല്‍വാസികളുമായി സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ടെന്നും കൊലപാതക സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. 

click me!