
തിരൂര്‍: മലപ്പുറം താനൂരില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍, സീന്‍ മാപ്പ് നല്‍കാത്ത വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തു. സീന്‍ മാപ്പ് ഇല്ലാത്തതിനാല്‍ പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രതി ജാമ്യത്തിലിറങ്ങുകയും ചെയ്തു.
ഒഴൂര്‍ വില്ലേജ് ഓഫീസര്‍ എ ജോസിനെയാണ് മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ സസ്പെന്റ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായിരുന്ന സവാദ് ഒക്ടോബര്‍ നാലിനാണ് കൊല്ലപ്പെട്ടത്. വീടിന്‍റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന സവാദിനെ ഭാര്യ സൗജത്തും കാമുകന്‍ ഓമച്ചപ്പുഴ സ്വദേശി ബഷീറും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്.
ഗള്‍ഫിലായിരുന്ന ബഷീര്‍ കൊലപാതകം നടത്താനായി മാത്രം അവധിയെടുത്ത് നാട്ടിലെത്തിയതായിരുന്നു. സൗജത്തിനെ ചോദ്യം ചെയ്തതോടെയാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. ബഷീറും സൗജത്തും രണ്ട് ദിവസത്തിനകം അറസ്റ്റിലായി. എന്നാല്‍ നാല് മാസമാകാറായിട്ടും കേസിന്‍റെ സീന്‍ മാപ്പ് വില്ലേജ് ഓഫീസര്‍ എ ജോസ് പൊലീസിന് കൈമാറിയില്ല.
മഹസര്‍ റിപ്പോര്‍ട്ടില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിച്ച് വില്ലേജ് ഓഫീസര്‍ നല്‍കുന്ന രേഖയാണ് സീന്‍ മാപ്പ്. സീന്‍ മാപ്പ് ഉണ്ടെങ്കില്‍ മാത്രമേ കുറ്റപത്രം സമര്‍പ്പിക്കാനാവൂ. ഇതോടെ പ്രതി ബഷീറിന് ജാമ്യം ലഭിച്ചു. ഇതില്‍ പ്രതിഷേധിച്ച് സവാദിന്‍റെ ബന്ധുക്കള്‍ കഴിഞ്ഞയാഴ്ച ഒഴൂര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചിരുന്നു.
തിരൂര്‍ തഹസീല്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസറെ കളക്ടര്‍ സസ്പെന്റ് ചെയ്തത്. ഇതുള്‍പ്പെടെ മറ്റ് നാല് കേസുകളിലും എ. ജോസ് സീന് മാപ്പ് നല്‍കിയിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam