
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി വീണ്ടും നീട്ടി. ഡിസംബർ 16 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. പൊലീസിന്‍റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
സന്നിധാനം, പമ്പ, നിലക്കൽ , ഇലവുങ്കൽ എന്നിവിടങ്ങളിലാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം, യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹം തുടരുകയാണ്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എംഎൽഎമാർ സത്യഗ്രഹം തുടരുന്നത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സി കെ പദ്മനാഭന്‍ നിരാഹാര സമരം നടത്തുന്നുണ്ട്. ബിജെപിയും യുഡിഎഫും സമരം നടത്തുന്നതിനിടയിലാണ് വീണ്ടും നിരോധനാജ്ഞ നീട്ടിയത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam