
ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍ നിന്ന് അതിജീവനത്തിനുള്ള പോരാട്ടം കേരളം നയിക്കുമ്പോള്‍ അതില്‍ അവകാശവാദം ഉന്നയിക്കാന്‍ രാഷ്‍ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വടംവലികളും നടക്കുന്നുണ്ട്. അതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം നിരവധി വ്യാജ പ്രാചരണങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്.
അത്തരമൊരു പ്രചാരണം പൊളിച്ചടുക്കിയിരിക്കുകയാണ് ഇപ്പോള്‍ ചെങ്ങന്നൂരുകാര്‍. ഗുജറാത്തില്‍ നിന്ന് ഒരാഴ്ച്ച മുന്‍പ് സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഞ്ചരിക്കുന്ന ജല ശുദ്ധീകരണ വാഹനം കേരളത്തില്‍ എത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ശേഷം പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂരിലേക്ക് വാഹനം കൊണ്ടു വന്നു. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ഇതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്നും ചെങ്ങന്നൂരുകാര്‍ പറയുന്നു. എന്നാല്‍, ഈ വാഹനം സേവാഭാരതിയുടേതാണെന്ന് തരത്തില്‍ വ്യാപക പ്രചാരണങ്ങളുണ്ടായി.
എബിവിപി നേതാവ് കെ.കെ. മനോജ് അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തതോടെ വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പ്രചരിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സത്യങ്ങള്‍ അറിയുന്ന ചെങ്ങന്നൂരുകാര്‍ വ്യാജ പ്രചാരണത്തെ പൊളിച്ച് രംഗത്ത് എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam