
ദില്ലി: ഹാദിയ ഷെഷിന്‍ ജാഹാന്‍ വിവാഹ ബന്ധം റദ്ദാക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ഷെഫിന്‍ ജഹാന്‍. വിധി പ്രസ്താവിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഫേസ്ബുക്കിലൂടെയാണ് ഷെഫിന്‍ പ്രതികരിച്ചത്. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് ഷെഫിന്‍റെ പോസ്റ്റ്.
പോസ്റ്റ് ഇങ്ങനെ
അൽഹംദുലില്ലാഹ്.,
സർവ്വ നാഥന് സ്ഥുതി.,
ഞങ്ങളുടെ വിവാഹം സുപ്രീം കോടതി ശരിവെച്ചു.,
സുപ്രീം കോടതി വിധി വന്നതോടെ ഹാദിയയ്ക്കും ഷെഫീനും ഇനി ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാം. രണ്ട് പ്രായപൂര്‍ത്തിയായ വ്യക്തികളുടെ വിവാഹത്തില്‍ ഇടപെടാന്‍ മൂന്നാമതൊരാള്‍ക്കും അധികാരമില്ല. ഒരു അന്വേഷണ ഏജന്‍സിയ്ക്കും ഇരുവരുടെയും വിവാഹത്തില്‍ അന്വേഷണം നടത്താനാകില്ല. വിവാഹവും അന്വേഷണവും വേറെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ കോടതി ഇടപെടില്ല. ഹാദിയ കേസില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാം. എന്നാല്‍ വിവാഹത്തില്‍ കോടതി ഇടപെടില്ല.
ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കുകയോ കുറ്റക്കാരെന്ന് കണ്ടാല്‍ അറസ്റ്റ് ചെയ്യുകയോ ചെയ്യാമെന്നും കോടതി. ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു. അതേസമയം ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിയ്ക്ക് എതിര്‍പ്പില്ലെന്നും താന്‍ നിരീശ്വരവാദിയാണെന്നും ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞു.
അശോകന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മകളെ തീവ്രവാദ ബന്ധത്തില്‍നിന്ന് രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഹാദിയയെ യെമനിലേക്ക കൊണ്ടുപോകാനും ലൈംഗിക അടിമയാക്കാനും ശ്രമം നടന്നിരുന്നുവെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ അശോകന്‍റെ ആവശ്യമടക്കം തള്ളിയാണ് സുപ്രീംകോടതി വിധി. ഇതോടെ ഈ കേസ് തീരുകയാണെന്നാണ് വ്യക്തമാകുന്നത്. എന്‍ഐഎയ്ക്ക് അന്വേഷണം തുടരുകയുമാവാം. അന്തിമ വിധി വന്നാല്‍ സുപ്രീംകോടതിയുടെ ഇടക്കാല വിധിയും റദ്ദാകും. ഇതോടെ ഹാദിയയ്ക്കും ഷെഫിനും ഒരുമിച്ച് ജീവിക്കാന്‍ തടസ്സമുണ്ടാകില്ലെന്നും ഷെഫിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam