യു ഡി എഫിൽ മുന്നണി വിപുലീകരണം ആവശ്യമാണ്. എൽ ഡി എഫിലെ അസംതൃപ്തർ യു ഡി എഫിലേക്ക് വരുമെന്നാണ് പ്രതീക്ഷ. സീറ്റുകൾ വെച്ചു മാറുന്ന കാര്യം ചർച്ചയായിട്ടില്ലെന്നും സാദിക്കലി തങ്ങൾ വിവരിച്ചു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ. മുസ്ലിംലീഗിന് അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സാദിക്കലി തങ്ങൾ വ്യക്തമാക്കി. യു ഡി എഫിൽ മുന്നണി വിപുലീകരണം ആവശ്യമാണ്. എൽ ഡി എഫിലെ അസംതൃപ്തർ യു ഡി എഫിലേക്ക് വരുമെന്നാണ് പ്രതീക്ഷ. സീറ്റുകൾ വെച്ചു മാറുന്ന കാര്യം ചർച്ചയായിട്ടില്ലെന്നും സാദിക്കലി തങ്ങൾ വിവരിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യു ഡി എഫിൽ കിട്ടിയ അവസരം മുതലെടുക്കുന്ന രീതി മുസ്ലിം ലീഗിന് ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ സീറ്റുകൾ മുസ്ലിം ലീഗ് ആവശ്യപ്പെടില്ലെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു. സീറ്റുകൾ വച്ച് മാറൽ സംബന്ധിച്ചുള്ള ഒരു ചർച്ചയും യു ഡി എഫിൽ നടന്നിട്ടില്ല. പുറത്തുവരുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. നിയമസഭയിൽ മത്സരിക്കാൻ മൂന്ന് ടേം എന്ന വ്യവസ്ഥ തീരുമാനിക്കേണ്ടത് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണെന്നും ഇതുവരെ സ്ഥാനാർത്ഥി നിർണയവും ചർച്ചയായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ബുൾഡോസ‍ർ രാജിൽ വിമർശനം

അതേസമയം കർണാടകയിൽ സംഭവിച്ച ബുൾഡോസർ കുടിയൊഴിപ്പിക്കൽ നടപടിയെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ വിമർശിച്ചു. കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ ഭൂമിയാണെന്നത് ശരിയാണെങ്കിലും ജനങ്ങളെ കൂടി കണക്കിലെടുത്തുള്ള നടപടിയായിരുന്നു വേണ്ടിയിരുന്നതെന്ന് സാദിക്കലി തങ്ങൾ അഭിപ്രായപ്പെട്ടു. വിവാദത്തിന് പിന്നാലെ ആളുകളെ പുനരധിവസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സാദിഖലി തങ്ങൾ, മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്നും വിവരിച്ചു. എന്നാൽ കർണാടകയിലെ ബുൾഡോസർ രാജിനെ ന്യായീകരിച്ചാണ് മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. യു പിയിലെ ബുൾഡോസർ രാജ് മോഡൽ അല്ല കർണാടകയിൽ നടക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. കോൺഗ്രസ് എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നവർ ചീപ്പ് പരിപാടിയാണ് ചെയ്യുന്നത്. കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണലാണ് പിണറായി വിജയൻ ചെയ്യേണ്ടിയിരുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. മുൻകൂട്ടി കാര്യങ്ങൾ തീരുമാനിക്കുന്നതിൽ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കും. വീട് നഷ്ടമായവരിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്. അവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു.