
കോഴിക്കോട്: മെഡിക്കല്‍ കോഴയില്‍ പാര്‍ട്ടിയിലെ എതിര്‍ചേരിക്ക് ഒളിയമ്പുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. തെറ്റ് ചെയ്യാത്തവരെ കൂടി നിലംപരിശാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വേങ്ങരയിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് താന്‍ കൂടി ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയാണെന്നും ശോഭാ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മെഡിക്കല്‍ കോഴയില്‍ കളങ്കിതരായ ആരെങ്കിലും ഇനിയും സംസ്ഥാന ഘടകത്തില്‍ ഉണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എന്നാല്‍ കളങ്കിതരായി ആരും ഇനി പാര്‍ട്ടിയിലില്ലെന്നാണ് ശോഭാ സുരേന്ദ്രന്റെ പക്ഷം. കോഴ വിവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ആരായാലും പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.
എന്തായാലും മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഇപ്പോഴും രണ്ടഭിപ്രായമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍ദ്ദേശിച്ചിരുന്നത് ശോഭാസുരേന്ദ്രനെയായിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം ഈ നിര്‍ദ്ദേശം തള്ളി. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് താന്‍ മലപ്പുറത്തിന്റെ മരുമകളും ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായ ജനചന്ദ്രന്‍ മാസ്റ്റര്‍ മകനുമാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. മരുമകളെക്കാള്‍ പരിഗണന മകന് നല്‍കിയാതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam