ചെന്നൈയിലെ ഹോട്ടലിലേക്ക് മാറിയ ഒ. പനീർസെൽവം രാവിലെ ഡിഎംകെ ആസ്ഥാനത്ത് എത്തിയേക്കുമെന്നാണ് വിവരം. തേനിയിൽ ഒന്നോ രണ്ടോ സീറ്റ് ഡിഎംകെ ഒപിഎസിനും അനുയായികൾക്കും നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുതിര്‍ന്ന നേതാവുമായിരുന്ന ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേർന്നേക്കും. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനി സ്വാമിയെ നേരിടാൻ ഡിഎംകെയിൽ ചേരുകയാണ് ഉചിതമെന്ന് ഒപിഎസ് പറഞ്ഞതായി അനുയായികൾ പറഞ്ഞു. ചെന്നൈയിലെ ഹോട്ടലിലേക്ക് മാറിയ ഒ. പനീർസെൽവം രാവിലെ ഡിഎംകെ ആസ്ഥാനത്ത് എത്തിയേക്കുമെന്നാണ് വിവരം. തേനിയിൽ ഒന്നോ രണ്ടോ സീറ്റ് ഡിഎംകെ ഒപിഎസിനും അനുയായികൾക്കും നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഡിഎംകെ സഖ്യം വീണ്ടും അധികാരത്തില്‍ എത്തുമെന്നും എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ഒ പനീര്‍ശെല്‍വം കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബജറ്റ് ചർച്ചകൾക്കിടെ നിയമസഭയിൽ ഒപിഎസ് പക്ഷ എംഎല്‍എ – പി. അയ്യപ്പന്‍ സ്റ്റാലിനെ പ്രശംസിച്ചതും ശ്രദ്ധേയമായിരുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം, അണ്ണാ ഡിഎംകെയില്‍ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഒപിഎസ്. എന്നാല്‍ എല്ലാ ശ്രമങ്ങള്‍ക്കും എഐഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി തടയിട്ടു. ഇതിനിടെ സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിയ്ക്കാനുള്ള നീക്കവും അതിനിടെ ഒപിഎസ് നടത്തി. എന്നാല്‍ അതുമുണ്ടായില്ല. ഇതോടെയാണ്, സുരക്ഷിത ഇടമെന്ന നിലയില്‍ ഡിഎംകെയിലേയ്‌ക്കെത്താന്‍ ഒപിഎസ് തീരുമാനിച്ചതെന്നാണ് സൂചന. ഒപിഎസ് മൂന്ന് തവണ തമിഴ്നാട്‌ മുഖ്യമന്ത്രി ആയിട്ടുണ്ട്‌.