
തിരുവനന്തപുരം: ആചാരങ്ങൾ കാലാനുസൃതമായി മാറിയിട്ടുണ്ടെന്ന് എസ്എൻഡിപി യോഗം മുൻ പ്രസിഡന്‍റ് സി കെ വിദ്യാസാഗർ. ഉണക്ക ഈർക്കിലി ഒടിക്കുന്നതുപോലെ ആചാരങ്ങളെ ഒടിച്ചൊടിച്ച് കളഞ്ഞാണ് നവോത്ഥാന നായകർ കേരളത്തെ ഇവിടെ കൊണ്ടുവന്ന് എത്തിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സി കെ വിദ്യാസാഗർ.
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നിഷേധിക്കുന്ന ആചാരവും മാറണമെന്നാണ് ഒട്ടുമിക്ക രാഷ്ട്രീയക്കാരും മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോടതി വിധി വന്നതുകൊണ്ട് മാത്രമാണ് ഇത്ര വലിയ പ്രശ്നം ഉണ്ടായത്. തെരഞ്ഞെടുപ്പുകാലം അല്ലായിരുന്നെങ്കിൽ വളരെ യാഥാസ്ഥിതിക മനോഭാവമുള്ള ചിലരുടെ പ്രതിഷേധം ഉണ്ടാകുമായിരുന്നു. അതിനപ്പുറം ഒരു പ്രതിഷേധ കോലാഹലവും വരില്ലായിരുന്നു. ഇതിനപ്പുറമുള്ള എത്രയോ ആചാരങ്ങളെ മാറ്റിയ നാടാണ് കേരളമെന്നും സി കെ വിദ്യാസാഗർ ചോദിച്ചു.
ആചാരങ്ങളെ കാലാനുസൃതമായി പരിഷ്കരിച്ചത് ആചാരങ്ങൾ പാലിക്കുന്നവർ തന്നെയാണ് എന്നായിരുന്നു ആചാര സംരക്ഷണ സമിതി നേതാവ് പൃത്ഥ്വിപാലിൻറെ മറുപടി. ആചാര്യൻമാർ കൂടിയിരുന്നാണ് ആചാരങ്ങളെ പരിഷ്കരിച്ചതെന്ന് പൃത്ഥ്വിപാൽ വിശദീകരിച്ചു. ബ്രാഹ്മണ്യം ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് എന്ന് സ്ഥാപിച്ച പാലിയം വിളംബരം പുറപ്പെടുവിച്ചത് നവോത്ഥാന നായകരോ ആക്ടിവിസ്റ്റുകളോ അല്ല. ആർഎസ്എസ് പ്രചാരകൻ മാധവ്ജി അടക്കമുള്ള ആളുകളും ഏഴ് തന്ത്രി കുടുംബങ്ങളും ആഴ്വാഞ്ചേരി തമ്പ്രാക്കളും ചേർന്നാണ് പാലിയം വിളംബരം തയ്യാറാക്കിയത്. നവോത്ഥാന നായകർക്ക് അതിൽ ഒരു പങ്കുമില്ലെന്നും പൃത്ഥ്വിപാൽ പറഞ്ഞു.
വീഡിയോ കാണാം
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam