
നോയിഡ: അവിഹിതം ബന്ധം കാണാനിടയായ മകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി അമ്മ. ഹരിയാനയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് അസാധാരണമായ ക്വട്ടേഷന്‍ കൊലപാതകം അരങ്ങേറിയത്. എഴുപതുകാരനായ ആള്‍ദൈവം കനയ്യയുമായി വഴിവിട്ട ബന്ധം സൂക്ഷിച്ചിരുന്ന സ്ത്രീയായിരുന്നു നാല്‍പ്പത്തഞ്ചുകാരിയായ സുരേഷ് ദേവി. സുരേഷ് ദേവിയുടെ മകന്‍ അഷുലിനെ കഴിഞ്ഞ മാസമാണ് ക്വൊട്ടേഷന്‍ സംഘം കൊന്നത്.
ദാദ്രിയിലെ കോട്ട് കനാലിന് സമീപം കഴിഞ്ഞ മാസം 18നാണ് ദുരൂഹ സാഹചര്യത്തില്‍ അഷുലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പ്രദേശവാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അഷുലിന്റെ ദുരൂഹമരണത്തിന്റെ അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ വല്യ താല്‍പ്പര്യം കാണിച്ചില്ല. ഇതേതുടര്‍ന്നാണ് കുടുംബാംഗങ്ങളിലേക്ക് പോലീസിന്‍റെ സംശയം നീണ്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സുരേഷ് ദേവി പൊട്ടിക്കരഞ്ഞു കൊണ്ട് കുറ്റം സമ്മതിച്ചു. 35,000 രൂപയ്ക്കാണ് മൂന്ന് കൊലയാളികളെ വാടകയ്ക്ക് എടുത്തതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.
സംഭവത്തില്‍ പോലീസ് പറയുന്നത്, സുരേഷ് ദേവി വിവാഹിതയും മൂന്ന് മക്കളുടെ അമ്മയുമാണ്. മകളെ വിവാഹം കഴിച്ചയച്ചു. കൊല്ലപ്പെട്ട അഷുല്‍, ഇളയ മകന്‍ ദിപാഷു, ഭര്‍ത്താവ് സതീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് സുരേഷ് ദേവി താമസിച്ചിരുന്നത്. ആറ് വര്‍ഷം മുമ്പ് ഇവര്‍ കനയ്യയെ പരിചയപ്പെട്ടു. ആള്‍ദൈവം ചമഞ്ഞ് നടക്കുന്ന ഇയാള്‍ പുജയുടേയും മറ്റ് പ്രാര്‍ത്ഥനകളുടേയും പേരില്‍ ഇടയ്ക്കിടെ സുരേഷ് ദേവിയടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നു.
ഒരിക്കല്‍ അമ്മയും കനയ്യയും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് അഷുല്‍ കാണാനിടയായി. ഇതേതുടര്‍ന്ന് അഷുലും അമ്മയും തമ്മില്‍ വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. ഒടുവില്‍ മകനെ ഒഴിവാക്കാന്‍ സുരേഷ് ദേവി തീരുമാനിക്കുകയായിരുന്നു. മകനെ ഒഴിവാക്കുന്നതിനെക്കുറിച്ച് ഇവര്‍ മകളുടെ ഭര്‍ത്താവ് അമിത് കുമാറിനോട് പറഞ്ഞു.
ഇയാളാണ് ഭാര്യാ മാതാവിന് വേണ്ടി മൂന്ന് കൊലയാളികളെ സംഘടിപ്പിച്ചത്. സച്ചിന്‍ (25), സത്യേന്ദ്ര (28), അമിത് (26) എന്നിവരെയാണ് ഇയാള്‍ സംഘടിപ്പിച്ചത്. സംഭവ ദിവസം വാഷിംഗ് മെഷീന്‍ വാങ്ങിക്കാനെന്ന പേരില്‍ അമിത് അഷുലിനെ ബൈക്കില്‍ കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ പറഞ്ഞ സ്ഥലത്തേക്ക് പോകാതെ വിജനമായ ഒരു പ്രദേശത്ത് ഇയാള്‍ അഷുലിനെ ഇറക്കിവിട്ടു. അവിടെ വച്ച് ക്വെട്ടേഷന്‍ സംഘം ഇയാളെ കൂട്ടിക്കൊണ്ടു പോകുകയും മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.
Son opposed mother relationship with self-styled godman she hired three contract killers to kill him
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam