കരുനാഗപ്പള്ളിയിൽ വഴി തടസ്സപ്പെടുത്തിയ കാർ മാറ്റിയിടാൻ പറഞ്ഞതിന്‍റെ വിരോധത്താൽ മധ്യവയസ്കനെ മർദിച്ച പ്രതികൾ പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ വഴി തടസ്സപ്പെടുത്തിയ കാർ മാറ്റിയിടാൻ പറഞ്ഞതിന്‍റെ വിരോധത്താൽ മധ്യവയസ്കനെ മർദിച്ച പ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശി അൻസർ (35), ഫൈസൽ (23) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണിക്കര് കടവിന് തെക്കുഭാഗത്ത് റോഡിൽ കാർ നിർത്തി പ്രതികൾ വഴി തടസപ്പെടുത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഉദയകുമാറിനെ ഇവര്‍ മർദിക്കുകയായിരുന്നു. കാറെടുത്ത് മാറ്റാൻ പറഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഉദയകുമാർ ചികിത്സയിലാണ്.
സംഭവത്തിനുശേഷം പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി. ഉദയകുമാറിന്റെ മൊഴിയിൽ കേസെടുത്ത പൊലീസ് പന്മന ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി എ സി പി ജോണിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനൂപിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ജയേഷ്, വിഷ്ണു സജീവ് എസ് സി പി ഒ ഹാഷിം, ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.



