ശബരിമല മണ്ഡല-മകര വിളക്ക് ഉത്സവത്തിന് മുന്നോടിയായി സർക്കാർ വിളിച്ച യോഗം ചടങ്ങുമാത്രമായി. ദക്ഷിണേന്ത്യൻ മന്ത്രിമാർ യോഗത്തിന് എത്താതിനന് പിന്നാലെ ഉദ്ഘാടകനായ മുഖ്യമന്ത്രിയും പങ്കെടുത്തില്ല.
തിരുവനന്തപുരം: ശബരിമല മണ്ഡല-മകര വിളക്ക് ഉത്സവത്തിന് മുന്നോടിയായി സർക്കാർ വിളിച്ച യോഗം ചടങ്ങുമാത്രമായി. ദക്ഷിണേന്ത്യൻ മന്ത്രിമാർ യോഗത്തിന് എത്താതിരുന്നതിന് പിന്നാലെ ഉദ്ഘാടകനായ മുഖ്യമന്ത്രിയും പങ്കെടുത്തില്ല. സ്ത്രീ പ്രവേശന വിധി നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം വേണമെന്ന് ദേവസ്വം മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
അഞ്ചു സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. പക്ഷെ എത്തിയത് ഉദ്യോഗസ്ഥർ മാത്രം. മന്ത്രിമാർ എത്താത്തിനാൽ ഉദ്ഘാടകനായ മുഖ്യമന്ത്രിയും വന്നില്ല. ചീഫ് സെക്രട്ടറിയും പങ്കെടുത്തില്ല. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സ്ത്രീപ്രവേശന വിധി നടപ്പാക്കുന്നതായിരുന്നു പ്രധാന അജണ്ടയെങ്കിലും ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നില്ല.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും, കെ.എസ്.ആർ.ടി.സി ടോമിൻ തച്ചങ്കരിയും. യോഗം തീരും മുമ്പ് മടങ്ങി. ബസ് നിരക്ക് കൂടുതലാണെന്ന് കർണകാടയിൽ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. ബസ് സർവ്വീസിനെ കുറിച്ചും ഓണ്‍ ലൈൻ ബുക്കിംഗനെ കുിറിച്ചും ഉദ്യോഗസഥർ സംശയങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറുപടി പറയാൻ തച്ചങ്കരിയില്ലാതിരുന്നത് മന്ത്രിയെ പ്രകോപിതനാക്കി.
തിരക്കുള്ളവർ ഇങ്ങോട്ടേക്ക് വരേണ്ടിയിരുന്നില്ലെന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഉദ്യോഗസ്ഥരുടെ അലംഭാവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. സ്ത്രീ പ്രവേശത്തിലെ സർക്കാർ നിലപാടിനോടുള്ള എതിർപ്പുകൊണ്ടാണ് ദക്ഷിണേന്ത്യൻമന്ത്രിമാർ വിട്ടുനിന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള ഏകീകൃത കണ്‍ട്രോള്‍ റൂംതുടങ്ങാൻ യോഗം തീരുമാനിച്ചു.