സംസ്ഥാന വഖഫ് ബോർഡ് പുന:സംഘടിപ്പിച്ചു. എം കെ സക്കീറിനെ ചെയർമാനാക്കി നിലനിർത്തിക്കൊണ്ടാണ് ബോർഡ് പുന:സംഘടിപ്പിച്ചിരിക്കുന്നത്. സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെയും നിലനിർത്തി.
തിരുവനന്തപുരം: സമസ്തയിലെ ലീഗ് വിരുദ്ധ നയിക്കുന്ന ഉമർ ഫൈസി മുക്കത്തെ ഉൾപ്പെടുത്തി പുതിയ വഖഫ് പ്രഖ്യാപിച്ച് സർക്കാർ. കേന്ദ്ര നിയമ പ്രകാരം പുനഃസംഘടിപ്പിച്ച ബോർഡിൽ വിവാദം ഭയന്ന് അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തിയില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും സമസ്തയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉമർ ഫൈസിയെ ഉൾപ്പെടുത്തിയത്.
സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയുടെ നേതാവും സർക്കാറിന്റെ വക്താവുമായി അറിയപ്പെടുന്ന ഉമർ ഫൈസി നേരത്തെ ഹജ്ജ് കമ്മിറ്റിയിൽ അംഗമായിരുന്നുവെങ്കിലും വഖഫ് ബോർഡിൽ ഇത് ആദ്യമായാണ്. സാധാരണ തെരഞ്ഞെടുപ്പ് നടത്തി അംഗങ്ങളെ ഉൾപ്പെടുത്താറാണ് പതിവ്. ഇത്തവണ പുതിയ കേന്ദ്ര നിയമപ്രകാരം നോമിനേഷൻ നടപ്പിലാക്കിയതോടെ എപി സുന്നികളുടെ രണ്ടു പ്രതിനിധികളെ കൂടാതെ ഉമർ ഫൈസിക്ക് കൂടി സർക്കാർ അവസരം നൽകുകയായിരുന്നു. ജിഫ്രി തങ്ങളുടെ അടക്കം അഭിപ്രായം മാനിച്ചാണ് ഉമർ ഫൈസിയെ ഉൾപ്പെടുത്തിയത്.
വിരുദ്ധ ചേരിയുടെ നേതാവിനെ ബോർഡിൽ ഉൾപ്പെടുത്തിയത് ലീഗിന്റെ താൽപര്യങ്ങൾക്ക് എതിരാകും. പല കാര്യങ്ങളിലും ഹിന്ദുത്വ അനുകൂല നയം സ്വീകരിച്ചു എന്നതിന്റെ പേരിൽ സർക്കാരുമായി ഇടഞ്ഞ സമസ്തയെ പാട്ടിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉമർ ഫൈസിയെ ബോർഡിൽ ഉൾപ്പെടുത്തിയത്. അതേസമയം, കേന്ദ്ര നിയമവും പാലിച്ച് രൂപീകരിച്ച പുതിയ ബോർഡിൽ അമുസ്ലിം അംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കും എന്നാണ് സർക്കാർ അറിയിച്ചത്. ഇങ്ങനെ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയത് മത വിരുദ്ധമാണെന്നുള്ള ആക്ഷേപം നേരത്തെ മുസ്ലിം സംഘടനകൾ ഉന്നയിച്ചിരുന്നു. ബില്ലിനെതിരെ ഇടതുപക്ഷവും രംഗത്തുവന്നിരുന്നുവെങ്കിലും ഇപ്പോൾ അതേ നിയമം നടപ്പാക്കുകയാണ് സർക്കാർ ചെയ്തത്. എന്നാൽ വിവാദം ഒഴിവാക്കാൻ അമുസ്ലിം അംഗങ്ങളെ തൽക്കാലം വേണ്ടെന്ന് വെച്ചു. ഭാവിയിൽ ഇത് നിയമപ്രശ്നം ആകാൻ സാധ്യതയുണ്ട്.

