വാജ്പേയിയെ കൊണ്ട് നിയമം ഭേദഗതി ചെയ്താണ് പണ്ട് സിപിഎം ദേശീയപാർട്ടി പദവി നിലനിർത്തിയത്. കാലുപിടിക്കുന്നവരെ അവഗണിക്കുന്ന സ്വഭാവം ഇല്ലാത്തതിനാലാണ് അന്ന് സിപിഎമ്മിനെ ബിജെപി സഹായിച്ചത്.
കണ്ണൂര്‍: യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ മദാമ്മയെന്ന് വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സിപിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ ആണ് ശ്രീധരൻപിള്ള സോണിയയെ ആക്ഷേപിച്ചു കൊണ്ടു സംസാരിച്ചത്. കണ്ണൂരിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.
1999-ൽ ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന ഘട്ടത്തിൽ സിപിഎം ബിജെപിയുടെ സഹായം തേടിയിട്ടുണ്ട്. വാജ്പേയിയെ കൊണ്ട് നിയമം ഭേദഗതി ചെയ്താണ് അന്ന് സിപിഎം ദേശീയപാർട്ടി പദവി നിലനിർത്തിയത്. കാലുപിടിക്കുന്നവരെ അവഗണിക്കുന്ന സ്വഭാവം ഇല്ലാത്തതിനാലാണ് അന്ന് സിപിഎമ്മിനെ ബിജെപി സഹായിച്ചത്. എന്നാൽ പിന്നീട് മദാമ്മയ്ക്കൊപ്പം കൂടി സിപിഎം ബിജെപിയെ ചതിച്ചു - ഇതായിരുന്നു ശ്രീധരൻപിള്ളയുടെ വാക്കുകൾ.
ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയ സംഭവമാണ് ശ്രീധരൻപിള്ള ബിജെപിയോടുള്ള ചതിയായി വിശേഷിപ്പിച്ചത്. അക്രമം പാർട്ടി പരിപാടിയായി കൊണ്ടു നടക്കുന്നവരാണെന്ന് പറഞ്ഞ ശ്രീധരൻപിള്ള ഒരുമിച്ചു നിൽക്കാനുള്ള ഓഫർ സിപിഎമ്മിന് നൽകിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖത്തേറ്റ അടിയാണ് ജയരാജനും ടിവി രാജേഷിനുമെതിരെ ഇന്ന് സമർപ്പിക്കപ്പെട്ട കുറ്റപത്രമെന്നും ശ്രീധരൻ പിള്ള പരിഹസിച്ചു.