
കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് വില്ലകള്‍ വിഭജിച്ചു നല്‍കുന്നതിനെതിരെ കൗണ്‍സില്‍ അംഗങ്ങള്‍ വീണ്ടും രംഗത്തെത്തിയത്. ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ നഗരസഭാ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും വിഷയം അവതരിപ്പിച്ച സി.എം.സി പ്രസിഡണ്ട് മുഹമ്മദ് ബിന്‍ ഹമൂദ് അല്‍ ഷാഫി ആവശ്യപ്പെട്ടു. സംശയാസ്‌പദമായ വില്ലകളില്‍ പരിശോധനകള്‍ നടത്താന്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുവാദം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും പല അംഗങ്ങളും ആവശ്യപ്പെട്ടു. വിഭജിച്ച വില്ലകള്‍ പിടിച്ചെടുക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെങ്കിലും കെട്ടിട ഉടമയുടെയോ പബ്ലിക് പ്രോസിക്യൂഷന്റെയോ അനുവാദമില്ലാതെ പരിശോധന നടത്താന്‍ കഴിയില്ല.
വില്ലകള്‍ വിഭജിച്ചു വാടകക്ക് നല്‍കുന്നത് നിയമപ്രകാരം വിലക്കിയിട്ടുണ്ടെങ്കിലും നഗരത്തിന്റെ പല ഭാഗങ്ങളിലും നിയമ ലംഘനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയതിനാലാണ് കര്‍ശന നടപടി ആവശ്യപ്പെട്ട് അംഗങ്ങള്‍ വീണ്ടും രംഗത്തെത്തിയത്. ഒരു വില്ലയില്‍ ഉള്‍കൊള്ളാവുന്നതിലധികം ആളുകളെ താമസിപ്പിക്കുന്നത് ഡ്രയിനേജ് തടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായും അഗ്നിബാധ പോലുള്ള അപകടങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ, മതിയായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തങ്ങളുടെ വീടിനു മുന്നില്‍ ആവശ്യത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പ്രയാസമുണ്ടാക്കുന്നതായി കാണിച്ചു നിരവധി സ്വദേശികളാണ് പരാതിയുമായി മുനിസിപ്പല്‍ മന്ത്രാലയത്തെ സമീപിച്ചത്. അതേസമയം കുറഞ്ഞ വരുമാനക്കാര്‍ക്ക് കൂടുതല്‍ താമസ സൗകര്യമൊരുക്കാന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ നിലകള്‍ അനുവദിക്കണമെന്നും മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam