
പാരീസ്: അമ്മയും അച്ഛനും കാണാൻ വരുന്നത് ഇഷ്ടമില്ലാത്തതിനെ തുടർന്ന് വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കി ഇരുപത്തി മൂന്നുകാരൻ. ഫ്രഞ്ച് ഈസി ജെറ്റ് വിമാനമായ ഇ ഇസഡ്4319 എന്ന വിമാനത്തിലാണ് സംഭവം. ഇതേ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തു.
ഫ്രാൻസിലെ ലയോണിൽ നിന്നും രേണസിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഏകദേശം 159 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ പ്രതീക്ഷിക്കാതെയായിരുന്നു ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം വന്നത്. തുടർന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കി. പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവാവാണ് വ്യാജ സന്ദേശം നൽകിയതെന്ന് കണ്ടെത്തിയ പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിലാണ് ഇരുപത്തിമൂന്നുകാരനെ അറസ്റ്റ് ചെയ്തത്. ഇയാളെ മെയ്യിൽ കോടതിയിൽ ഹാജരാക്കുമെന്ന് ഫ്രാൻസിലെ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. മാതാപിതാക്കളെ കാണാൻ താത്പര്യമില്ലാത്തതിനാലാണ് യുവാവ് ഇത്തരത്തിലൊരു വ്യാജ വാർത്ത ചമച്ചത്. സംഭവം ഗൗരവമേറിയതാണെന്നും ഇയാൾ അഞ്ച് വര്‍ഷം തടവും 8500 ഡോളര്‍(6041375.00 രൂപ) പിഴയും അടയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ ദില്ലിയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുന്ന വിമാനത്തില്‍ ബോംബുണ്ടെന്ന വ്യാജ സന്ദേശത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. ശേഷം നാല് മണിക്കൂര്‍ വൈകിയാണ് വിമാനം തിരികെ യാത്രപുറപ്പെട്ടത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളിൽ കർശനമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam