
കൊച്ചി: വനിതാ മതിൽ ചരിത്രമാകുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അധ്യക്ഷ സുഭാഷിണി അലി. ഇരുണ്ട കാലഘട്ടത്തിലേക്ക് തങ്ങൾക്ക് തിരിച്ചു പോകാൻ ആകില്ല എന്ന സ്ത്രീകളുടെ പ്രഖ്യാപനമാണ് വനിതാ മതില്‍. വനിതാ മതിലിനെ എതിർക്കുന്ന യാഥാസ്ഥിതികരുടെ യഥാർത്ഥ മുഖം ഒരിക്കൽ വ്യക്തമാകുമെന്നും സുഭാഷിണി അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശബരിമല വിഷയത്തിലും വനിതാ മതിലിലുമുള്ള കോൺഗ്രസ് ബിജെപി പാർട്ടികളുടെ നിലപാട് ഞെട്ടിച്ചു. സ്ത്രീകൾ അത് ആവശ്യപ്പെടുന്നില്ല എന്ന തരത്തിൽ ശശി തരൂരിനെ പോലെ ഉള്ള നേതാക്കളുടെ പരാമർശം അപലപനീയമാണ്. തങ്ങൾക്ക് എന്ത് വേണം എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകൾ ആണ്. അതിൽ അഭിപ്രായം പറയാൻ നേതാക്കൾക്ക് അവകാശമില്ല. സ്ത്രീകളുടെ അവകാശ പ്രഖ്യാപനങ്ങളാണ് വനിതാ മതിൽ എന്നും സുഭാഷിണി അലി പറഞ്ഞു.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് സർക്കാർ ഇന്ന് വനിതാമതിൽ തീർക്കുക. വൈകിട്ട് നാലിന് കാസർക്കോട് മുതൽ തിരുവനന്തപുരം വരെയാണ് മതിൽ. വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയർന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നൽകാനാണ് സർക്കാറിന്റേയും സിപിഎമ്മിന്റെയും ശ്രമം.
എസ്എൻഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിലും മുഖ്യഏകോപനം സിപിഎം തന്നെയാണ്. രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും പാർട്ടി അടുത്തിടെ ഏറ്റെടുത്ത നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ് മതിൽ. 3.30 ക്കാണ് ട്രയൽ. കാസർകോട് ടൗൺ സ്ക്വയറിൽ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതിൽ തീർക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam