പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ പരാതിയെ തുടർന്നാണ് നടപടി.
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ എം വി ഡി സ്ക്വാഡ് ഉദ്യോഗസ്ഥൻ ലൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് നടപടി.
എന്നാൽ ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടയിൽ അല്ല, അടൂരിൽ വച്ചാണ് പിഴ ചുമത്തിയത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ജീപ്പിനു മുന്നിലെ ആഡംബര ലൈറ്റുകൾക്ക് 5200 രൂപയാണ് പിഴ ഈടാക്കിയത്. എംഎൽഎയുടെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ് പിഴത്തുക അടച്ചു.
പ്രളയ ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാനാണ് ആറന്മുളയിൽ ഓഫ് റോഡ് വാഹനം കൊണ്ടുവന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു. മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് എംവിഡി പിഴ ചുമത്തിയത്. ശക്തമായ പരാതി ഉയർന്നതോടെയാണ് എംവിഡി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.

