
ദില്ലി:ജസ്റ്റിസ് കെ.എം.ജോസഫിന്‍റെ സീനിയോറിറ്റി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒരു വിഭാഗം സുപ്രീംകോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിച്ചു. അറ്റോര്‍ണി ജനറലുമായി കൂടിയാലോചിച്ച് ഉചിതമായ ഇടപെടൽ നടത്തുമെന്ന ഉറപ്പ് ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസ് നൽകി. നാളെ രാവിലെയാണ് ജസ്റ്റിസ് കെ.എം.ജോസഫിന്‍റെ സത്യപ്രതിജ്ഞ.
ജഡ്ജിമാരുടെ സീനിയോറിറ്റിൽ കൊളീജിയത്തെ മറികടന്ന് കേന്ദ്രം നടത്തുന്ന ഇടപെടൽ അപകടമാണെന്നാണ് സുപ്രീംകോടതിയിലെ ഒരു വിഭാഗം ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. ഇക്കാര്യത്തിൽ ഉചിതമായ ഇടപെടൽ നടത്തുമെന്ന ഉറപ്പ് പ്രതിഷേധിച്ച ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസ് നൽകി. അറ്റോര്‍ണി ജനറലുമായി സംസാരിച്ച് ജഡ്ജിമാരുടെ വികാരം ഉൾപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് കത്തയച്ചേക്കും. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, മദൻ ബി ലോക്കൂര്‍ എന്നീ കൊളീജിയം ജഡ്ജിമാരുടെ നേതൃത്വത്തിൽ തന്നെയായിരുന്നു ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ച.
കഴിഞ്ഞ ജനുവരി 10നാണ് ജസ്റ്റിസ് കെ.എം. ജോസഫിനെ ജഡ്ജിയാക്കാൻ കൊളീജിയം ആദ്യ ശുപാര്‍ശ നൽകുന്നത്. കൊളീജിയം അംഗീകരിച്ച ആ സീനിയോറിറ്റി കേന്ദ്ര സര്‍ക്കാരിന് മറികടക്കാനാകില്ലെന്ന് പ്രതിഷേധിച്ച ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് കെ.എം.ജോസഫ് 2004നാണ് ഹൈക്കോടതി ജഡ്ജിയാകുന്നത്. ജസ്റ്റിസ് ജോസഫിനൊപ്പം സുപ്രീംകോടതി ജഡ്ജിമാരാകുന്ന ഇന്ദിരാബാനര്‍ജിയും വിനീത് സരണും 2002ൽ ഹൈക്കോടതി ജഡ്ജിമാരായി. സീനിയോറിറ്റി നിശ്ചയിക്കുമ്പോൾ ആദ്യം ജഡ്ജിമാരായവരെയാണ് പരിഗണിക്കേണ്ടതെന്ന് ഇപ്പോഴത്തെ വിവാദങ്ങൾ തള്ളി കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ഇതിനെതിരെ ജഡ്ജിമാരുടെ പ്രതിഷേധ ഉയര്‍ന്ന സാഹചര്യത്തിൽ വേണമെങ്കിൽ ചീഫ് ജസ്റ്റിസിന് കേന്ദ്രം നിശ്ചയിച്ച സത്യപ്രതിജ്ഞ പട്ടികയിൽ മാറ്റം വരുത്താം. ജസ്റ്റിസ് കെ.എം.ജോസഫിന്‍റെ സത്യപ്രതിജ്ഞ ആദ്യം നടത്തുകയും ചെയ്യാം. എന്നാൽ അക്കാര്യത്തിൽ ഇതുവരെ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam