
നീറ്റ് പരീക്ഷ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഐക്യദാർഢ്യവുമായി സുപ്രീം കോടതി അഭിഭാഷകരും. സുപ്രീംകോടതി പരിസരത്ത് ഒരു വിഭാഗം അഭിഭാഷകർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചൊല്ലി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനാണ് ഈ നീക്കമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത അഭിഭാഷകർ വ്യക്തമാക്കി.
സുപ്രീംകോടതി അഭിഭാഷകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഭരണഘടനയുടെ ആമുഖം ഒരുമിച്ച് വായിച്ച ശേഷം ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയും ഉത്തരവാദിത്തമാണെന്ന് അവർ അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചതെന്നും അഭിഭാഷകർ വ്യക്തമാക്കി.
മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ്, ഡോ. എസ്. മുരളീധർ എന്നിവർ ഭരണഘടനയുടെ ആമുഖം വായിക്കാൻ നേതൃത്വം നൽകി. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റും മുതിർന്ന അഭിഭാഷകനുമായ വികാസ് സിംഗ്, മുതിർന്ന അഭിഭാഷകരായ ആനന്ദ് ഗ്രോവർ, അഞ്ജന പ്രകാശ്, സഞ്ജയ് ഘോഷ്, ഷാദൻ ഫറാസത്ത്, അരുന്ധതി കട്ജു, മഹാലക്ഷ്മി പവാനി, നന്ദിത റാവു, പി.വി. സുരേന്ദ്രനാഥ്, മണാലി സിംഗാൾ, സംഗീത ഭാരതി, പി.വി. ദിനേശ്, ജയന്ത് താക്കൂർ, അഭിഭാഷക വൃന്ദ ഗ്രോവർ തുടങ്ങി ബാറിലെ നിരവധി അഭിഭാൽകർ പരിപാടിയിൽ പങ്കെടുത്തു.
സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആത്മാവ് ഉയർത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആമുഖം ചൊല്ലിയതെന്നും ഇത് ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായല്ലെന്നും അഭിഭാഷകർ വ്യക്തമാക്കി. സുപ്രീം കോടതിക്ക് മുന്നിൽ സമാധാനപരമായാണ് അഭിഭാഷകരുടെ പ്രതിഷേധം നടന്നത്. അഭിഭാഷക പ്രതിഷേധത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam