സിംഗൂരില്‍ ഇടതു സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു; ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സുപ്രീംകോടതി

By Web DeskFirst Published Aug 31, 2016, 11:16 AM IST
Highlights

ദില്ലി: പശ്ചിമബംഗാളിലെ സിംഗൂരില്‍ ടാറ്റാകമ്പനിക്കായി ഭൂമി ഏറ്റെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കി. കര്‍ഷകര്‍ക്ക് മൂന്ന് മാസത്തിനകം ഭൂമി തിരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

കര്‍ഷകരെ ബംഗാളിലെ മുന്‍ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് സിംഗൂരില്‍ ടാറ്റക്ക് നല്‍കിയ ഭൂമി സുപ്രീംകോടതി കര്‍ഷകര്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടത്. 

2006ലാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ ടാറ്റാക്ക് നനോ കാര്‍ നിര്‍മ്മിക്കാനുള്ള ഫാക്ടറിക്കായി 996 ഏക്കര്‍ കൃഷി ഭുമി പതിച്ച് നല്‍കിയത്. ഇതിനെതിരെ അന്ന് തന്നെ മമതബാനര്‍ജി നിരാഹാരസമരം ആരംഭിച്ചു.2011ല്‍ മുഖ്യമന്ത്രിയായ ശേഷം സിംഗൂരില്‍ ടാറ്റക്ക് നല്‍കിയ ഭൂമി റദ്ദാക്കി. ഇതിനെതിരെ ടാറ്റായാണ് കോടതിയെ സമീപിച്ചത്. 

കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല ഭൂമി നല്‍കിയതെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. പൊതു ആവശ്യത്തിനാണ് കൃഷി ഭുമി ഏറ്റെടുക്കേണ്ടത്. ഇത് സ്വകാര്യആവശ്യത്തിനാണ് ഏറ്റെടുത്തത്. കര്‍ഷകരെ ഇടത് സര്‍ക്കാര്‍ വഞ്ചിച്ചു. അതിനാല്‍ അവര്‍ക്ക് ലഭിച്ച് നഷ്ടപരിഹാരം തിരികെ നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.. സിംഗൂരിലെ ഭൂമിക്ക് വേണ്ട മരിച്ചവര്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.

മൂന്ന് പതിറ്റാണ്ടത്തെ  ഇടത് മുന്നണി സര്‍ക്കാരിന്റെ പതനത്തിന് വഴി വച്ച ഘടകങ്ങളിലൊന്നായിരുന്നു സിംഗുരിലെ കര്‍ഷകസമരം

click me!