
എകാതെരിൻബർഗ്: മരണപോരാട്ടത്തിന് കളമൊരുങ്ങിയ ഗ്രൂപ്പ് എഫില്‍ നിന്ന് ലോക ചാമ്പ്യന്‍മാരായ ജര്‍മനി നാണം കെട്ട് പുറത്ത്. ദക്ഷിണ കൊറിയക്ക് മുന്നില്‍ നാണം കെട്ട പരാജയവുമായാണ് ജര്‍മനി നാട്ടിലേക്ക് മടങ്ങുന്നത്. അതേസമയം മെക്സ്സിക്കോയുടെയും ഹൃദയം തകര്‍ത്ത് സ്വീഡന്‍ മൂന്ന് ഗോളുകളുടെ ഗംഭീര ജയം പിടിച്ചെടുത്തു. മെക്സിക്കോയ്ക്കെതിരായ പോരാട്ടത്തിന്‍റെ അമ്പതാം മിനിട്ടില്‍ ലുഡ്‌വിക് അഗസ്റ്റിൻസനാണ് ആദ്യം തകര്‍പ്പന്‍ ഗോള്‍ നേടിയത്. വിക്ടർ ക്ലാസന്റെ പാസിലാണ് അഗസ്റ്റിൻസന്‍ വല കുലുക്കിയത്.
ഗോള്‍ പിറന്നതിന് പിന്നാലെ സ്വീഡന്‍ കരുത്താര്‍ജിച്ച് മെക്സിക്കന്‍ ബോക്സില്‍ തുടരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 62 ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ ഗ്രാൻക്വിസ്റ്റാണ് സ്വീഡന് രണ്ടാം ഗോള്‍ സമ്മാനിച്ചത്. ബോക്സിനുള്ളിൽ ബെർഗിനെ മൊറേനോ വീഴ്ത്തിയതിനാണ് സ്വീഡന് അനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. കിക്കെടുത്ത നായകന് പിഴച്ചില്ല. 74 ാം മിനിട്ടില്‍ സെല്‍ഫ് ഗോള്‍ കൂടിയായതോടെ മെക്സ്സിക്കന്‍ ദുരന്തം പൂര്‍ത്തിയായി.
പരാജയപ്പെട്ടെങ്കിലും മെക്സിക്കോ രണ്ടാം റൗണ്ടിലേക്ക് കടന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ജയിക്കാനായതാണ് മെക്സിക്കോയ്ക്ക് തുണയായത്. തകര്‍പ്പന്‍ ജയത്തോടെ സ്വീഡന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചപ്പോള്‍ ആറ് പോയിന്‍റുമായി മെക്സിക്കോ രണ്ടാം സ്ഥാനക്കാരായി. ഗ്രൂപ്പില്‍ ദക്ഷിണാ കൊറിയ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ലോകചാമ്പ്യന്‍മാര്‍ നാണം കെട്ട് നാലാം സ്ഥാനത്തായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam