
ഹൈദരാബാദ്: വിപ്രോയിലെ മുന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ ഡേവിഡ് പ്രവീണ്‍ എന്ന നാല്‍പത്തിയഞ്ച് കാരനാണ് പണത്തിന് വേണ്ടി
സാഹസത്തിന് മുതിര്‍ന്ന് ദുരന്തം ഏറ്റുവാങ്ങിയത്. ഹൈദരാബാദിലെ കരൂര്‍ വൈശ്യ ബാങ്കില്‍ കളിതോക്ക് ചൂണ്ടി പണം കവര്‍ന്ന് ഓടി
രക്ഷപ്പെടാന്‍ ഡേവിഡ് ശ്രമിച്ചെങ്കിലും പിടിക്കപ്പെടുകയായിരുന്നു.
ബുര്‍ഖ ധരിച്ചായിരുന്നു ഡേവിഡ് ബാങ്കിലെത്തിയത്. ക്യാഷ്യറുടെ അടുത്തെത്തി കയ്യില്‍ സൂക്ഷിച്ചിരുന്ന കളിതോക്ക് ചൂണ്ടുകയായിരുന്നു.
കളിതോക്കാണെന്ന് ആര്‍ക്കും മനസിലായില്ല. പണം തന്നില്ലെങ്കില്‍ എല്ലാവരെയും വെടിവച്ച് കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ക്യാഷ്യറുടെ പെട്ടിയിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപയും തട്ടിയെടുത്ത് ഡേവിഡ് ഓടിയെങ്കിലും ജീവനക്കാര്‍ തടഞ്ഞു.
ജീവനക്കാരെ തള്ളിമാറ്റി ഇയാള്‍ പുറത്തേക്ക് ഓടി. പിന്നാലെ ഓടിയെത്തിയ ജീവനക്കാര്‍ കള്ളനെന്ന് വിളിച്ചുപറഞ്ഞതോടെ നാട്ടുകാരും പിന്നാലെ ഓടി. ഒടുവില്‍ 200 മീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന കാരിനടുത്തെത്തുന്നതിന് മുമ്പെ ഡേവിഡിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
വിപ്രോയിലെ ജോലി വിട്ട് നാല് മാസം മുമ്പ് മറ്റൊരു കമ്പനിയില്‍ ജോലിക്ക് കയറിയതോടെയാണ് ഡേവിഡിനെ പ്രശ്നങ്ങള്‍ വേട്ടയാടിയത്. നാല്
മാസമായിട്ടും പുതിയ കമ്പനി ഉടമസ്ഥര്‍ ശമ്പളം നല്‍കാതായതോടെ വാടകയ്ക്കും ഭക്ഷണത്തിനും പണം കണ്ടെത്താതെ ഇയാള്‍
പ്രതിസന്ധിയിലകപ്പെട്ടു. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും പണമില്ലാതായതോടെ പ്രശ്നം സങ്കീര്‍ണമായി. ഇതോടെയാണ് ബാങ്ക്
മോഷണം നടത്താന്‍ ടെക്കി തീരുമാനിച്ചത്. അതാകട്ടെ വലിയ ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു. ഐപിസി 392 പ്രകാരം ഇയാള്‍ക്കെതിരെ
കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam