ദുരഭിമാനക്കൊല; തെലങ്കാനയില്‍ പ്രതിഷേധം ശക്തമാകുന്നു

By Web TeamFirst Published Sep 16, 2018, 11:29 PM IST
Highlights

തെലങ്കാനയിൽ യുവാവിന്‍റെ ദുരഭിമാനക്കൊലയിൽ പ്രതിഷേധം ശക്തമാകുന്നു. നൽഗൊണ്ട ജില്ലയിലെ മിര്യാലഗുഡ സ്വദേശിയായ പ്രണയിനെ ഇന്നലെയാണ് അജ്ഞാതൻ വെട്ടിക്കൊന്നത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ടുപോയി മടങ്ങുംവഴി അമ്മയുടെയും ഭാര്യയുടെയും മുന്നിൽ വച്ചായിരുന്നു കൊലപാതകം.

ഹൈദരാബാദ്: തെലങ്കാനയിൽ യുവാവിന്‍റെ ദുരഭിമാനക്കൊലയിൽ പ്രതിഷേധം ശക്തമാകുന്നു. നൽഗൊണ്ട ജില്ലയിലെ മിര്യാലഗുഡ സ്വദേശിയായ പ്രണയിനെ ഇന്നലെയാണ് അജ്ഞാതൻ വെട്ടിക്കൊന്നത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ടുപോയി മടങ്ങുംവഴി അമ്മയുടെയും ഭാര്യയുടെയും മുന്നിൽ വച്ചായിരുന്നു കൊലപാതകം.

കേസിൽ പ്രണയിന്‍റെ ഭാര്യ അമൃതവർഷിണിയുടെ അച്ഛനെയും രണ്ട് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു ജാതിയിൽ പെട്ട അമൃതവർഷിണിയെ പ്രണയിച്ച് വിവാഹം കഴിച്ചു എന്നതായിരുന്നു പ്രണയ് ചെയ്ത കുറ്റം. എട്ട് മാസം മുന്പായിരുന്നു  നൽഗൊണ്ട സ്വദേശി പ്രണയിന്‍റെയും അമൃതവർഷിണിയുടെയും വിവാഹം. 

ഇവരുടെ ബന്ധം അമൃതയുടെ വീട്ടുകാർ എതിർത്തിരുന്നു. പ്രണയിനെ കൊല്ലുമെന്ന് അമൃതയുടെ അച്ഛനും അമ്മാവനും മറ്റ് ബന്ധുക്കളും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ എതിർപ്പുകളെ എല്ലാം അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്.

അഞ്ച് മാസം ഗർഭിണിയായ അമൃതയെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങും വഴിയാണ് അജ്ഞാതൻ പ്രണയിനെ വെട്ടിക്കൊല്ലുന്നത്. പ്രണയിനെ ആക്രമിക്കുന്നത് കണ്ട അമൃത ബോധരഹിതയായി വീണു. തന്‍റെ അച്ഛൻ തന്നെയാണ് പ്രണയിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്ന് അമൃത പൊലീസിന് മൊഴി  നൽകിയിട്ടുണ്ട്.   കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രണയിന്‍റെ മൃതദേഹവും വഹിച്ച് നടത്തിയ വിലാപയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. 

click me!