ഭര്‍ത്താവിനെ കൊന്ന് കാമുകനെ കൊണ്ട് ആള്‍മാറാട്ടം നടത്തിച്ച യുവതി അറസ്റ്റില്‍

Published : Dec 11, 2017, 06:34 PM ISTUpdated : Oct 04, 2018, 05:42 PM IST
ഭര്‍ത്താവിനെ കൊന്ന് കാമുകനെ കൊണ്ട് ആള്‍മാറാട്ടം നടത്തിച്ച യുവതി അറസ്റ്റില്‍

Synopsis

ഹൈദരാബാദ്: സിനിമാക്കഥകളെ വെല്ലുന്ന രീതിയില്‍ കൊലപാതകവും ആള്‍മാറാട്ടവും നടത്തിയ യുവതിയും കാമുകനും ആധാര്‍ കാര്‍ഡ് കാരണം പോലീസില്‍ പിടിയിലായി. തെലങ്കാനയിലെ നഗര്‍കുര്‍നൂല്‍ സ്വദേശിയായ സ്വാതിയും കാമുകന്‍ രാജേഷുമാണ് പോലീസ് പിടിയിലായത്. 

ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ കൊന്ന സ്വാതിയും രാജേഷും സുധാകറിന്റെ മൃതദേഹം കാട്ടില്‍ കൊണ്ടു പോയി കത്തിച്ചു കളഞ്ഞു. തുടര്‍ന്ന് രാജേഷിന്റെ മുഖത്ത് ആസിഡൊഴിച്ച് മുഖം തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലാക്കി. പൊള്ളിയ മുഖത്തോടെ  ആശുപത്രിയിലെത്തിയ രാജേഷ് സുധാകര്‍ റെഡ്ഡിയുടെ മേല്‍വിലാസത്തില്‍ അവിടെ അഡ്മിറ്റാവുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാവുകയും ചെയ്തു. രാജേഷിന്റെ മുഖം സുധാകര്‍ റെഡ്ഡിയുടേത് പോലെയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 

ഇതേസമയം സുധാകര്‍ റെഡ്ഡിയുടെ മുഖത്ത് ആസിഡായെന്നും അദ്ദേഹത്തെ ആശുപത്രിയിലാക്കിയിരിക്കുകയാണെന്നും സ്വാതി ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം സുധാകര്‍ റെഡ്ഡിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തില്‍ ചില ബന്ധുകള്‍ക്ക് സംശയം വന്നതോടെ സ്വാതിയുടേയും കാമുകന്റേയും പദ്ധതികള്‍ പാളി. 

സുധാകര്‍ റെഡ്ഡിയുടെ അടുത്ത ബന്ധുകളോട് വരെ രാജേഷ് അപരിചിതനെ പോലെ പെരുമാറിയതോടെ ബന്ധുകള്‍ വിവരം പോലീസിനെ അറിയിച്ചു. സുധാകര്‍ റെഡ്ഡിയുടെ ആധാര്‍ നമ്പര്‍ ശേഖരിച്ച പോലീസ് ഇതിലെ വിരലടയാളം കണ്ടെത്തി പരിശോധിച്ചതോടെ രാജേഷിന്റെ ആള്‍മാറാട്ടം പൊളിഞ്ഞു. പിന്നീടുള്ള പോലീസ് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്. 

രാംചരണ്‍ തേജ, അല്ലു അര്‍ജുന്‍, ശ്രുതി ഹാസന്‍, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ അഭിനയിച്ച തെലുങ്ക് ചിത്രം യെവഡുവില്‍ നിന്നാണ് ഇത്തരമൊരു ക്രൂരകൃത്യത്തിനുള്ള ആശയം സ്വാതിക്കും കാമുകനും ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖം മാറിയ ആളുടെ കഥയാണ് ഈ ചിത്രവും പറയുന്നത്. സിനിമയില്‍ നിന്നും കിട്ടിയ ആശയം വച്ച് ഇരുവരും വിദഗ്ദ്ധമായ ഒരു കൊലപാതകപദ്ധതി ആസൂത്രണം ചെയ്തു. അതനുസരിച്ച് കഴിഞ്ഞ നവംബര്‍ 26-ന് ഉറങ്ങി കിടക്കുകയായിരുന്ന സുധാകര്‍ റെഡ്ഡിയെ ഇരുവരും ചേര്‍ന്ന് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം വനത്തിലെത്തിച്ച് കത്തിക്കുകയും ചെയ്തു. 

എന്നിട്ട് മുന്‍കൂട്ടി നിശ്ചിയിച്ച പ്രകാരം രാജേഷിന്റെ മുഖത്ത് ആസിഡൊഴിക്കുകയും പ്ലാസ്റ്റിക് സര്‍ജറി നടത്തുകയും ചെയ്തു. എന്നാല്‍ രാജേഷിന്റെ ആള്‍മാറാട്ടത്തില്‍ സുധാകര്‍ റെഡ്ഡിയുടെ അമ്മയടക്കമുള്ളവര്‍ക്ക് സംശയം തോന്നിയതോടെ ഇരുവരുടേയും പദ്ധതികളെല്ലാം പൊളിഞ്ഞു. ചോദ്യം ചെയ്യല്ലിനും തെളിവെടുപ്പിനും ശേഷം പോലീസ് അറസ്റ്റ് ചെയ്ത രാജേഷും സ്വാതിയും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് മെയ്‌സമ്മ വനത്തില്‍ നിന്ന് സുധാകര്‍ റെഡ്ഡിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരമാർശങ്ങൾക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയിൽ
മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും