
തായ്ലാനന്റിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുന്ന ഒമ്പത് പേരെ പുറത്തെത്തിക്കാനുള്ള രണ്ടാം ഘട്ട രക്ഷാപ്രവർത്തനം അൽപ്പസമയത്തിനകം തുടങ്ങും. ഇന്നലെ നാല് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ രണ്ടാം ഘട്ട രക്ഷാപ്രവർത്തനം വേഗത്തിൽ തുടങ്ങാനാണ് മുങ്ങൽ വിദഗ്ധരുൾപ്പെടുന്ന സംഘത്തിന്‍റെ തീരുമാനം. ആവശ്യമായ ഓക്സിജൻ ടാങ്കുകൾ എത്തിയാലുടൻ രക്ഷാപ്രവർത്തനം പുനരാരാംഭിക്കാനാകുമെന്നാണ് സംഘം കരുതുന്നത്. ഇന്നലെ പ്രതീക്ഷിച്ചതിലും വേഗത്തിൽ നാല് കുട്ടികളെ ഗുഹയിൽ നിന്നും പുറത്തെത്തിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് രക്ഷാപ്രവർത്തകർ.
പുറത്തെത്തിയ കുട്ടികളുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നാലുപേരും ചിയാങ് റായിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവർ ആരോഗ്യവാന്മാരാണെന്ന് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ട് മുങ്ങല്‍ വിദഗ്ധരാണ് ഒരോ കുട്ടിയോടുമൊപ്പം ഗുഹയിലെ ദുർഘടമായ വഴികളിൽ അനുഗമിക്കുന്നത്.
കുട്ടികളുള്ള സ്ഥലം മുതൽ ഗുഹയ്ക്കകത്തേക്ക് കയര്‍ ഇട്ടിട്ടുണ്ട്. നീന്തൽ വസ്ത്രങ്ങൾ ധരിച്ച കുട്ടികളുടെ മുന്നിലും പിന്നിലുമായി മുങ്ങല്‍ വിദഗ്ധർ ഉണ്ടായിരിക്കും. ഇവരിലൊരാളുടെ കയ്യിൽ ഓക്സിജൻ ടാങ്ക്. ഗുഹാമുഖം വരെയുള്ള കയറിൽ പിടിച്ച് ഇവർ കുട്ടികളെ പുറത്തേക്കെത്തും. ഇതേ രീതി തന്നെ ഇന്നും ആവർത്തിക്കാനാണ് രക്ഷാപ്രവർത്തകരുടെ പദ്ധതി. ഗുഹയിലെ ഇടുങ്ങിയ വഴികളും ചെളി നിറഞ്ഞ പാതയും ഉയരുന്ന ജലനിരപ്പും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ജൂൺ 23 നാണ് 13 അംഗ ഫുട്ബോൾ സംഘം ഗുഹ കാണാൻ കയറിയത്. മഴ പെയ്ത് ഗുഹയിൽ വെള്ളം കയറിയതോടെ പുറത്തുവരാൻ കഴിയാതെയായി.ഗുഹയ്ക്ക് പുറതത്തുണ്ടായിരുന്ന ഇവരുടെ ബാഗുകളും ഷൂസുകളും കണ്ട വനപാലകരാണ് ഗുഹയിൽ ആളുണ്ടെന്ന വിവരം പുറംലോകത്തെയറിയിച്ചത്.
പിന്നീട് കണ്ടത് ലോകം തന്നെ ഉറ്റ് നോക്കിയ രക്ഷാ പ്രവർത്തനത്തെയാണ്. ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും വിദഗ്ധരായ രക്ഷാപ്രവർത്തകരെത്തി. റോബോട്ടുകളും ഡ്രോണുകളും വിവര ശേഖരണത്തിനായി ഉപയോഗിച്ച ആയിരത്തോളം പേർ രക്ഷാ പ്രവർത്തനത്തിൽ മുഴുകിയിരിക്കി. ലോകമൊന്നാകെ കുട്ടികൾക്കായിപ്രാർത്ഥനയിൽ മുഴുകി. ഒടുവിൽ ഒൻപത് ദിവസത്തെ തെരച്ചിലിന് ശേഷം കുട്ടികളുടെ മുഖത്ത് പ്രതീക്ഷയുടെ വെളിച്ചം വീണു.
ഗുഹയിലകപ്പെട്ടവർക്ക് ഭക്ഷണവും വൈദ്യ സഹായവും എത്തിക്കുന്നതിനായി പിന്നീടുള്ള ശ്രമം. ഇതിനിടെയാണ് മുങ്ങൽ വിദഗ്ധനും മുൻ തായ്ലാന്‍റ് നാവിക ഉദ്യോഗസ്ഥനുമായ സമൻ ഗുനാൻ ശ്വാസം കിട്ടാതെ മരിച്ചത്. എങ്ങിലും രക്ഷാ പ്രവർത്തകർ തളർന്നില്ല. ഏറെ അറകളും വഴികളുമുള്ള ഗുഹയ്ക്കകത്ത് അസാമാന ലക്ഷ്യബോധത്തോടെ അവർ നീങ്ങി.കുട്ടികൾക്ക് കുടുംബവുമായി സംസാരിക്കാൻ ടെലിഫോൺ സൗകര്യമൊരുക്കാനുള്ള ശ്രമം ഫലിച്ചില്ല.
ഗുഹയ്ക്കകത്തെ ഓക്സിജൻ കുറഞ്ഞത് ആശങ്ക സഷ്ടിച്ചു. സ്കൂബാ ഡൈവിംഗിലൂടെ കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമനം ആദ്യം ശ്രമം നടന്നില്ല. ഏറെ തളർന്ന കുട്ടികളെ ഡൈവിംഗ് പഠിപ്പിക്കാൻ പോലുമായില്ല. ഗുഹയുടെ മുകൾ ഭാഗം പൊളിച്ച് എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമവും സൈന്യം ഉപേക്ഷിച്ചു. ഗുഹ തുരക്കാനുള്ള ഉപകരണങ്ങൾ എത്തിക്കാനാവാത്തതായിരുന്നു പ്രശ്നം. ആകെയുള്ള പോംവഴി വെള്ളം വറ്റുന്നതു വരെ കാത്തിരിക്കലായിരുന്നു. എന്നാൽ പേമാരി വരുന്നുവെന്ന കാലാവസ്ഥാ പ്രവചനം കൂടി വന്നതോടെ നിർണ്ണായക ദൗത്യം നടപ്പിലാക്കാൻ സൈന്യം തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam