കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ 41 ദിവസം വ്രതം നോൽക്കണമെന്ന ആചാരം സ്ത്രീകൾക്ക് വേണ്ടി തിരുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വ്രതകാലം 21 ദിവസമാക്കി ചുരുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. വ്രതശുദ്ധി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്ന് ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു. ഹർജിക്കാരന് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
പുനഃപരിശോധനാഹർജിയിൽ സുപ്രീംകോടതി വിധി വരുന്നത് വരെ ശബരിമലയിൽ സ്ത്രീപ്രവേശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹർജിയും ഹൈക്കോടതി തള്ളി. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധി പുനഃപരിശോധിയ്ക്കാൻ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയ ദേവസ്വംബോർഡംഗം കെ.പി.ശങ്കർദാസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും ഇന്ന് ഹൈക്കോടതിയിലെത്തിയിരുന്നു. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട ജാമ്യഹർജികളും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.