
തിരുവനന്തപുരം: ദിലീപിന്‍റെ അംഗത്വം തിരിച്ചെടുക്കുന്നതിനായി അമ്മയില്‍ നടന്ന മുറവിളികള്‍ വാര്‍ത്തയാക്കി ബ്രിട്ടിഷ് മാധ്യമം ദ ഗാര്‍ഡിയന്‍. സഹപ്രവര്‍ത്തകയായ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമിച്ച കേസിലുള്‍പ്പെട്ട താരം എന്നാണ് ദിലീപിനെ ഗാര്‍ഡിയന്‍ പരിചയപ്പെടുത്തുന്നത്.
'ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള, അഥവാ ദിലീപ് എന്ന താരം 2017 ഫെബ്രുവരിയില്‍ നടന്ന ലൈംഗിക അതിക്രമക്കേസില്‍ വിചാരണ നേരിടുകയാണ്. തന്‍റെ അവിഹിത ബന്ധത്തെക്കുറിച്ച് മുന്‍ഭാര്യയോട് പറഞ്ഞതിന്‍റെ വൈരാഗ്യമായാണ് നടിയെ തട്ടിക്കൊണ്ടുപോകാന്‍ ദിലീപ് പദ്ധതിയിട്ടത്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വാദിച്ച നടന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്'- ഗാര്‍ഡിയന്‍ പറയുന്നു.
കേസും വിവാദവുമായതോടെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്തായ ദിലീപിനെ വീണ്ടും സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്നാണ് മാധ്യമങ്ങളെ ഒഴിവാക്കിക്കൊണ്ട് ഞായറാഴ്ച ചേര്‍ന്ന അമ്മ യോഗം ആവശ്യപ്പെട്ടതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഘടനയുടെ നിയമങ്ങള്‍ക്കനുസരിച്ചല്ല ദിലീപിനെ പുറത്താക്കിയിരുന്നത്, നിയമവിരുദ്ധമായി അങ്ങനെ ആരെയും പുറത്താക്കാനാകില്ലെന്നാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞതെന്നും ഗാര്‍ഡിയന്‍ സൂചിപ്പിക്കുന്നു.
വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ (WCC) ഇന്ത്യന്‍ സിനിമയിലെ ആദ്യ സ്ത്രീ കൂട്ടായ്മയായും ഗാര്‍ഡിയന്‍ അവതരിപ്പിക്കുന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മ അംഗങ്ങളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കൂട്ടായ്മയിലെ മൂന്ന് അംഗങ്ങളും ആക്രമിക്കപ്പെട്ട നടിയും സംഘടനയില്‍ നിന്ന് രാജിവച്ചതും വാര്‍ത്തയില്‍ പ്രധാന്യത്തോടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam