
ദില്ലി: സുപ്രധാന തസ്തികകളിലേക്ക് സ്വകാര്യമേഖലില്‍ നിന്ന് വിദഗ്ദരെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘകാലത്തെ സേവന പരിചയമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന ജോയിന്‍റ് സെക്രട്ടറി തസ്തികയിലേക്കാണ് നിയമനം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ മറികടന്ന് ഇത്തരത്തിലൊരു തീരുമാനം കേന്ദ്രസര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
പൊതു തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ, ഭരണം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സിവിൽ സർവ്വീസിന് പുറത്തു നിന്നുള്ളവരെ ജോയിന്‍റ് സെക്രട്ടറി തലത്തില്‍ നിയമിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. ഇതിനായി നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച്, ദേശീയ ദിനപത്രങ്ങളില്‍ പരസ്യം നല്‍കി. നിര്‍ണായക തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. പുരോഗതിയിലേക്കുള്ള ചുവട് വെപ്പിന് ഇത് ഏറെ സഹായിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
നിരവധി പാര്‍ലമെന്‍ററി സമിതികളും ഭരണ പരിഷ്ക്കാര സമിതികളും ഏറെ നാളായി ആവശ്യപ്പെടുന്നതാണ് ഭരണസംവിധാനത്തില്‍ സ്വകാര്യമേഖലയില്‍ നിന്ന് വിദഗ്ദരെ നിയമിക്കുക എന്നത്. ശശി തരൂര്‍ അദ്ധ്യക്ഷനായ വിദേശകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്‍ററി കമ്മിറ്റി, വിദേശകാര്യമന്ത്രാലയത്തില്‍ ഇത്തരത്തില്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മൂലം ഒരു നടപടിയും ഉണ്ടായില്ല.
ഭരണം നാല് വര്‍ഷം പിന്നിടുമ്പോഴാണ് മോദി സര്‍ക്കാര്‍ ഇത്തരത്തിലൊരു പരിഷ്കാരണവുമായി രംഗത്ത് വരുന്നത്. പത്ത് വകുപ്പിലാണ് ജോയിന്‍റ് സെക്രട്ടറി തലത്തില്‍ സിവിൽ സർവ്വീസിന് പുറത്ത് നിന്നുള്ളവരെ നിയമിക്കുക. റവന്യൂ, ധനാകാര്യം, സാമ്പത്തികം, കൃഷി, ഉപരിതലഗതാഗതം, ഷിപ്പിംഗ്, വനം-പരിസ്ഥിതി, വ്യോമയാനം, വാണിജ്യം, ഊര്‍ജം എന്നീ വകുപ്പുകളിലാണ് നിയമനം. ഈ രംഗങ്ങളില്‍ വൈദഗ്ദ്യമുള്ള 40 വയസ്സില്‍ മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.
പ്രത്യേകം രൂപീകരിക്കുന്ന സെലക്ഷന്‍ കമ്മിറ്റി, അഭിമുഖത്തിലൂടെയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുക. ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എന്നാൽ ആർഎസ്എസ് ഭരണത്തിലിൽ ഇടപെടാൻ നടത്തുന്ന നീക്കമാണിതെന്നാണ് കോൺഗ്രസിന്‍റെ ആദ്യ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam