
മുംബൈ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരെ മദർ ജനറാൾ സ്ഥലം മാറ്റിയത് രൂപതാ അഡ്മിനിസ്ട്രേറ്റർ അറിയാതെയെന്ന് തെളിയിക്കുന്ന കത്ത് പുറത്ത്. ഇപ്പോഴത്തെ ജലന്ധർ രൂപതാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഗ്‍നലോ ഗ്രേഷ്യസ് കന്യാസ്ത്രീകൾക്ക് അയച്ച ഇ-മെയിലിലാണ് ഇക്കാര്യം വെളിവാകുന്നത്. തന്‍റെ അനുമതിയില്ലാതെ ഇനി മദർ ജനറാൾ ഒരു കത്ത് പോലും കന്യാസ്ത്രീകൾക്ക് നൽകരുതെന്ന് ബിഷപ്പ് ആഗ്‍നലോ കത്തിൽ കർശന ഉത്തരവ് നൽകുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സ്വാധീനം ഇപ്പോഴും കന്യാസ്ത്രീ ഉൾപ്പെടുന്ന സന്യാസിനീസമൂഹത്തിന് മേലുണ്ടെന്ന് തെളിയിക്കുന്നതാണ് ബിഷപ്പ് ആഗ്‍നലോയുടെ മറുപടിക്കത്ത്. കന്യാസ്ത്രീകൾക്കെതിരെ ഇത്തരമൊരു കടുത്ത നടപടി എടുത്തിട്ടും ആ വിവരം മദർ ജനറാൾ രൂപതയുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്ററെപ്പോലും അറിയിച്ചിട്ടില്ലെന്നാണ് കത്തിലൂടെ വെളിവാകുന്നത്.
സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ നീന റോസ് നൽകിയ കത്ത് കണ്ട് താൻ അദ്ഭുതപ്പെട്ടുപോയെന്ന് രൂപതാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഗ്‍നലോ ഗ്രേഷ്യസ് മറുപടിക്കത്തിൽ പറയുന്നു. ഇനി തന്‍റെ അനുമതിയില്ലാതെ മദർ ജനറാൾ നടപടി നേരിട്ട അഞ്ച് കന്യാസ്ത്രീകൾക്കും ഒരു കത്ത് പോലും നൽകരുത്. തന്‍റെ ഈ മറുപടി മദർ ജനറാളിനുള്ള നിർദേശം കൂടിയാണ്. അത്തരത്തിൽ ഉത്തരവ് നൽകാൻ എനിയ്ക്ക് അധികാരമുണ്ട്. രൂപതയുടെ കീഴിലുള്ള സന്യാസസമൂഹത്തിന് ഇത്തരമൊരു നിർദേശം നൽകാൻ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ എനിയ്ക്ക് അവകാശമുണ്ട് - ബിഷപ്പ് ആഗ്നലോ പറയുന്നു.
കേസ് അവസാനിക്കുന്നത് വരെ നിങ്ങൾ അഞ്ച് പേർക്കും കുറവിലങ്ങാട് മഠത്തിൽ നിന്ന് എങ്ങോട്ടും പോകേണ്ടി വരില്ല. കേസ് തുടരുന്ന കാലം വരെ നിങ്ങൾക്ക് മഠത്തിൽ തുടരേണ്ടതുണ്ട്. രൂപതാ അധികാരി എന്ന നിലയിൽ ജലന്ധർ രൂപതയിൽ നിന്ന് നിങ്ങളെ മഠത്തിൽ നിന്ന് മാറ്റാൻ ഒരു നീക്കവുമുണ്ടാകില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു.
സത്യം പുറത്തു വരാൻ തെളിവുകൾ അത്യാവശ്യമാണ്. സത്യം പുറത്തുവരണമെന്ന് തന്നെയാണ് സഭ കരുതുന്നതും.
സ്നേഹത്തോടെ,
ബിഷപ്പ് ആഗ്‍നലോ ഗ്രേഷ്യസ്
ബിഷപ്പ് കന്യാസ്ത്രീകൾക്ക് നൽകിയ കത്ത് ചുവടെ:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam