ഇന്ത്യ സമാധാനത്തിന് ഒരു ചുവടു വച്ചാൽ പാകിസ്ഥാൻ രണ്ടു ചുവടു വയ്ക്കും എന്ന് വ്യക്തമാക്കിയ ഇമ്രാൻ ഖാന്‍ കശ്മീർ എന്ന ഒറ്റവിഷയം പരിഹരിക്കണം എന്ന ഉപാധിയും മുന്നോട്ടു വച്ചു. എന്നാല്‍ ചടങ്ങിൽ കശ്മീർ വിഷയം ഉന്നയിച്ചത് അനുചിതമായെന്ന് ഇമ്രാൻ ഖാനെതിരെ ഇന്ത്യ തിരിച്ചടിച്ചു.
ദില്ലി: ഇന്ത്യാ പാകിസ്ഥാൻ ബന്ധം വഷളാകുന്നതിന് നരേന്ദ്രമോദിയെ വിമർശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇന്ത്യൻ നേതൃത്വത്തെ നയിക്കുന്നതെന്ന് ഇമ്രാൻ ഖാൻ കർതാർപൂർ ഇടനാഴിക്ക് തറക്കില്ലിട്ട് പറഞ്ഞു. ചർച്ചയ്ക്കും സാർക്ക് ഉച്ചകോടിയിലെ പങ്കാളിത്തത്തിനുമുള്ള ക്ഷണം ഇന്ത്യ തള്ളിയതിനു പിന്നാലെയാണ് ഇമ്രാൻ ഖാൻറെ വിമർശനം. ഇന്ത്യ സമാധാനത്തിന് ഒരു ചുവടു വച്ചാൽ പാകിസ്ഥാൻ രണ്ടു ചുവടു വയ്ക്കും എന്ന് ഇമ്രാൻ പറഞ്ഞു. ആണവശക്തികളായ രണ്ടുരാജ്യങ്ങൾക്കിടയിൽ യുദ്ധത്തിലൂടെ പ്രശ്നപരിഹാരം ഉണ്ടാവില്ല. കശ്മീർ എന്ന ഒറ്റവിഷയം പരിഹരിക്കണം എന്ന ഉപാധിയും ഇമ്രാൻ മുന്നോട്ടു വച്ചു.
ഇന്ത്യ-കർതാർപൂർ ഇടനാഴിയുടെ തറക്കല്ലിടൽ ചടങ്ങിൽ കശ്മീർ വിഷയം ഉന്നയിച്ചത് അനുചിതമായെന്ന് ഇമ്രാൻ ഖാനെതിരെ ഇന്ത്യ തിരിച്ചടിച്ചു. ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരും. ഭീകരരെ സംരക്ഷിക്കില്ല എന്ന വാക്ക് പാകിസ്ഥാൻ പാലിക്കണമെന്നും ഇന്ത്യ മറുപടി നല്‍കി. കർതാർപൂർ ഇടനാഴി തുറന്നതിൻറെ പേരിൽ ഇന്ത്യാ പാക് ചർച്ചയ്ക്കു സാഹചര്യമില്ലെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി.
അതേസമയം ചന്ദ്രനിൽ പോലും മനുഷ്യൻ എത്തിയെങ്കിൽ കശ്മീർ പ്രശ്നം പരിഹരിക്കാൻ എന്താണ് തടസ്സം. സിദ്ദുവിന് കഴിഞ്ഞ തവണ ഇന്ത്യയിൽ ഏൽക്കേണ്ടി വന്നത് അപലപനീയമാണ്. ഇന്ത്യാ പാകിസ്ഥാൻ വിഷയം പരിഹരിക്കണമെങ്കിൽ സിദ്ദു ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നാണ് തോനുന്നുത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ യുദ്ധം അസാധ്യമാണ്. ആണവശക്തികൾ എങ്ങനെ യുദ്ധത്തിലൂടെ പ്രശ്നങ്ങൾ തീർക്കും എന്നും ഇമ്രാൻ ഖാന്‍ ചടങ്ങില്‍ ചോദിച്ചു.
ഹർസിമ്രത് കൗർ ബാദൽ, ഹർദീപ്സിംഗ് പുരി എന്നീ രണ്ടു കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്ന ചടങ്ങിൽ പഞ്ചാബിലെ മന്ത്രിയായ നവജോത് സിംഗ് സിദ്ദുവിനെ മാത്രം ഇമ്രാൻ പുകഴ്ത്തി. അതേസമയം പാക് കരസേനാ മേധാവിക്കൊപ്പം ചടങ്ങിൽ ഖാലിസ്ഥാൻ തീവ്രവാദിയായ ഗോപാൽ ചൗള നിലക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തു വന്നു. ഫലത്തിൽ ഒരു മഞ്ഞുരുകലും ഇന്നുണ്ടായില്ല. പകരം സാർക്ക് ഉച്ചകോടി നടക്കാനുള്ള സാധ്യതയും ഇല്ലാതായി.