
ന്യൂയോര്‍ക്ക്: ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ചുകൊണ്ട് ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഉത്തരവ് അമേരിക്കയിലെ അപ്പീല്‍സ് കോടതി തള്ളി. യാത്ര വിലക്ക് വിവേചനപരവും, ഭരണഘടന വിരുദ്ധവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനി വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ മാര്‍ച്ചിലാണ് ട്രംപ് പുറപ്പെടുവിച്ചത്. എന്നാല്‍ ഉടന്‍ തന്നെ യാത്രാ വിലക്ക് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഡിസ്ട്രിക്ട് കോടതികള്‍ പുറപ്പെടുവിച്ചു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനാണ് യാത്രാ വിലക്കിനെതിരെ കോടതിയെ സമീപിച്ചത്. കീഴ്കോടതികളുടെ വിധിക്കെതിരെ അമേരിക്കന്‍ ഭരണകൂടം അപ്പീല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്ന് വിധി ഉണ്ടായത്. വിര്‍ജീനയിലെ നാലാം സര്‍ക്യൂട്ട് അപ്പീല്‍ കോടതി മൂന്നിനെതിരെ 10 എന്ന ഭൂരിപക്ഷത്തിലാണ്, യാത്രാ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്.
പ്രസിഡന്റിന്റെ അധികാരങ്ങള്‍ക്ക് പരിധിയുണ്ടെന്നും യാത്രാ വിലക്ക് ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. മുംസ്ലിംകള്‍ക്കെതിരെ ട്രംപ് തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പരാമര്‍ശങ്ങളും കോടതി ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയുടെ പേരില്‍ ഒരു സമുദായത്തിനെതിരെ മാത്രം വിലക്കേര്‍പ്പെടുത്തുന്നത് വിവേചനമാണെന്നും കോടതി പരാമര്‍ശിച്ചു. ഈ ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള യാത്ര തുടരാം. കേസില്‍ ഇനി ഒന്‍പതാം സര്‍ക്യൂട്ട് അപ്പീല്‍ കോടതിയുടെ വിധി കൂടി വരാനുണ്ട്. അന്തിമമായി സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ അമേരിക്കയിലേക്ക് യാത്രാ വിലക്ക് ഉണ്ടാവില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam