
കൊടുങ്ങല്ലൂര്‍: തൃശ്ശൂർ കൊടുങ്ങല്ലൂരിന് സമീപം പെരിഞ്ഞനത്തും ശ്രീനാരായണപുരത്തും വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. മുൻ വശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ കടകളിൽ പ്രവേശിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി. എസ്എൻ പുരം പനങ്ങാട് സ്കൂളിന് സമീപമുള്ള ജനപ്രിയ മെഡിക്കൽ ഷോപ്പ്, അഞ്ചാംപരത്തി പള്ളിക്ക് സമീപം കളർമാൾ പെയിന്റ്സ്, പെരിഞ്ഞനം കൊറ്റംകുളത്ത് സിയാന സ്റ്റുഡിയോ, തൊട്ടടുത്ത സ്റ്റെൽ മെൻസ് വെയർ എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
മെഡിക്കൽ ഷോപ്പിൽ നിന്ന് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 8500 രൂപയും, ഒരു മൊബൈൽ ഫോണും, സൗന്ദര്യ വർദ്ധക വസ്തുക്കളും മോഷണം പോയിട്ടുള്ളത്. പെയിന്റ് കടയില്‍ നിന്ന് 10,000 രൂപയും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന സ്റ്റിൽ ക്യാമറയും, ലെൻസും, ഫ്ലാഷും അടങ്ങിയ ബാഗും മോഷ്ടിച്ചു.
എല്ലായിടത്തും മുൻവശത്തെ ഷട്ടറിന്‍റെ പൂട്ട് തല്ലിതകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. കൊറ്റകുളത്തെ മെൻസ് വെയർ കുത്തി പൊളിച്ച് അകത്ത് കടന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കടയ്ക്കുള്ളിലെ നിരീക്ഷണ ക്യാമറ കാർഡ് ബോർഡ് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.
പൂട്ട് തല്ലി തകർക്കാനുപയോഗിച്ച കമ്പിയും, കരിങ്കല്ലും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. എല്ലായിടത്തും ഷട്ടർ മുക്കാൽ ഭാഗത്തോളം താഴ്ത്തിയിട്ട നിലയിലായിരുന്നു. ദേശീയ പാതയ്ക്ക് സമീപമുള്ള കടകളിലാണ് മോഷണം നടന്നിട്ടുള്ളത്. മതിലകത്തെയും കയ്പമംഗലത്തെയും പൊലീസ് അന്വേഷണമാരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam