
ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ നടന്ന വധശ്രമത്തിൽ റഷ്യക്ക് പങ്കുണ്ടെന്ന വാദത്തിലുറച്ച് ബ്രിട്ടൻ. റഷ്യന്‍ ഭരണകൂടത്തെ പരസ്യമായി കുറ്റപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തി. റഷ്യൻ നിർമ്മിതമായ നൊവിചോക് എന്ന വിഷമാണ് ഇരുവർക്കും നേരെ പ്രയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് മേ വെളിപ്പെടുത്തി. ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണു തെരേസ മേയുടെ പ്രസ്താവന. റഷ്യ നടത്തിയ കൊലപാതക ശ്രമം നിന്ദ്യവും വീണ്ടുവിചാരമില്ലാത്തതുമാണെന്ന് തെരേസ മേ പറഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ബ്രിട്ടൺ റഷ്യൻ അംബാസിഡറെ വിളിച്ചുവരുത്തി.
എന്നാൽ തെരേസ മേയുടേത് തികച്ചും രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്ന് റഷ്യ പ്രതികരിച്ചു. മാര്‍ച്ച് നാലിനാണ് സ്ക്രിപാലിനും മകൾക്കും നേരെ ആക്രമണമുണ്ടായത്..നിലവിൽ ചികിത്സയിൽ കഴിയുന്ന ഇരുവരും സുഖം പ്രാപിച്ചു വരികയാണ്. സിറിയൻ ജനതയുടെ ദുരിതം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി റഷ്യൻ പിന്തുണയോടെ സിറിയൻ സൈന്യം കിഴക്കൻ ഗൗത്തയിൽ ആക്രമണം നടത്തുകയാണ്. പല തവണ ഐക്യരാഷ്ട്രസഭ ഇടപെട്ടിട്ടുപോലും ഗൗത്തയിൽ ആക്രമണംനിർത്താൻ സൈന്യം തയ്യാറാകാത്തതിൽ താൻ നിരാശനാണെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ 1022സാധാരണക്കാരെയാണ് സൈന്യം വധിച്ചത്. ആരാണ് ഇതിനൊക്കെ അനുവാദം കൊടുക്കുന്നതെന്നും അദേഹം ചോദിച്ചു. ആവശ്യമെങ്കിൽ സിറിയൻ സൈന്യത്തെ പ്രതിരോധിക്കാൻ തയ്യാറാണെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാൽ പൗരന്മാർക്ക് ഭീഷണിയായുള്ള ഭീകരവാദത്തെ ഇല്ലാതാക്കാൻ സിറിയക്ക് എല്ലാ അവകാശവുമുണ്ടെന്ന് റഷ്യ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam