
വാഷിങ്ടണ്‍: കാലിഫോര്‍ണിയിയില്‍ കാണാതായ നാലംഗ കുടുംബത്തിലെ സന്ദീപ് തോട്ടപ്പിള്ളിയുടെയും മകള്‍ സച്ചിയുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കനത്ത മഞ്ഞും മഴയും വകവയ്ക്കാതെയുള്ള തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബം സഞ്ചരിച്ച കാര്‍ കരക്കെത്തിച്ചതോടെയാണ് രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്താനായത്. സന്ദീപിന്‍റെ ഭാര്യ സൗമ്യയുടെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴച തന്നെ കണ്ടെത്തിയിരുന്നു. അതേസമയം 12കാരനായ മകന്‍ സിദ്ധാന്തിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
എഴുപത് പേരടങ്ങുന്ന സംഘം അത്യാധുനിക സംവിധാനങ്ങളോടെ തിരച്ചില്‍ തുടരുകയാണ്. കാറിന്‍റെ പിന്‍വശത്തായിരുന്നു സന്ദീപിന്‍റെയും മകളുടെയും മൃതദേഹം കണ്ടെത്തിയത്. കുട്ടികളെ രക്ഷിക്കാന്‍ സന്ദീപ് പിന്നിലേക്ക് ചെന്നതാവാമെന്നാണ് വിലയിരുത്തല്‍. അതേസമയം വെള്ളിയാഴ്ച കണ്ടെത്തിയ സൗമ്യയുടെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും.
സന്‍റാ ക്ലരിറ്റയില്‍ താമസിച്ച് വരികയായിരുന്ന കുടുംബം ഏപ്രില്‍ അഞ്ചു മുതലാണ് കാണാതാകുന്നത്. വിനോദ യാത്രയ്ക്ക് പോയ കുടുംബം സഞ്ചരിച്ച എസ്യുവി ഏപ്രില്‍ ആറിന് ഈല്‍ നദിയിലേക്ക് പതിച്ചാണ് അപകടമെന്നാണ് കരുതുന്നത്.
മകനെയും കുടുംബത്തെയും കാണാതായതിനെ തുടര്‍ന്ന് സന്ദീപിന്‍റെ അച്ഛന്‍ തോട്ടപ്പിള്ളി ബാബു സുബ്രമണ്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് സുഷമാ സ്വരാജ് അറിയിക്കുകയായിരുന്നു. സന്ദീപിന്‍റെ അച്ഛനും അമ്മയും ഗുജറത്തിലാണ് താമസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam