
ബേസ് മൂവ്മെന്റ് എന്ന സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ട്. മൈസൂര്‍, നെല്ലൂര്‍ , ചിറ്റൂര്‍ സ്ഫോടനങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു. . മൂന്നിടത്തും കോടതിവളപ്പിലാണ് സ്ഫോടനം നടന്നത് . സംഭവത്തില്‍ ഉള്‍പ്പെട്ട ദാവൂദ് സുലൈമാൻ, ഹക്കീം എന്നിവർക്കായി തെരച്ചിൽ തുടരുന്നു . എന്‍.ഐ.എയും മധുര സിറ്റി പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇവര്‍ പിടിയിലായത്. അല്‍പ സമയത്തിനകം ഇവരെ മൈസൂര്‍ കോടതിയില്‍ ഹാജരാക്കും.അഞ്ച് കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലം, മലപ്പുറം, മൈസൂര്‍, ചിറ്റൂര്‍, നെല്ലൂര്‍ സ്ഫോടനങ്ങളും എംബസികളിലേക്ക് ആറ് ഭീഷണി വീഡിയോകള്‍ അയച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഇരുപതോളം ദേശീയ നേതാക്കളെ വധിക്കുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ അയച്ചതിനും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ ഇ-മെയില്‍ സന്ദേശങ്ങളടക്കം പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. വ്യാജ പേരുകളിലാണ് ഇവര്‍ അറസ്റ്റ് ചെയ്തിരുന്നത്. പിടിയിലായവര്‍ക്ക് കേരളത്തിലെ സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് ഡിജിപി സ്ഥിരീകരിച്ചു
നവംബര്‍ ഒന്നിനാണ് മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ സ്ഫോടനമുണ്ടായത്. സ്ഥലത്ത് നിന്ന് ബേസ് മൂവ്മെന്റ് എന്നെഴുതിയ ഒരു കാര്‍ഡും ഒരു കത്തും പെന്‍ഡ്രൈവും കണ്ടെടുത്തിരുന്നു. കൊല്ലത്തും മലപ്പുറത്തും ഉപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്സ്‍പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഒരു സ്വഭാവത്തിലുള്ളതാണെന്ന് അന്വേഷണത്തിന് ശേഷം പൊലീസ് കണ്ടെത്തി. കൊല്ലത്ത് ചോറ്റുപാത്രത്തിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നതെങ്കില്‍ മലപ്പുറത്ത് പ്രഷര്‍ കുക്കറായിരുന്നു ഉപയോഗിച്ചത്. ജൂണിലാണ് കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്ഫോടനമുണ്ടായത്. പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിലാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഏഴ് ബാറ്ററികളും 14 ഫ്യൂസ് വയറുകളും ഇവിടെ നിന്ന് കണ്ടെത്തി. കോടതി നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പായിരുന്നു സംഭവം. ഒരു കോടതി ജീവനക്കാരനും അന്ന് പരിക്കേറ്റിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam